തൃത്താല: കേരള പ്രീമിയർ ലീഗിലേക്ക് ഒരു ചാലിശ്ശേരിക്കാരൻ കൂടി. ചാലിശ്ശേരി കുന്നത്തുവളപ്പിൽ പരേതനായ സോമന്റെയും അംബികയുടെയും മകൻ സാഗറാണ് എഫ്.സി കേരള തൃശൂരിനുവേണ്ടി പന്തുതട്ടുക. ചെറുപ്പംമുതൽതന്നെ പന്തുകളിയിൽ താത്പര്യം കാണിച്ചിരുന്ന സാഗർ നാട്ടിൻപുറങ്ങളിലെ കാൽപ്പന്തുകളിയിലെ താരമായിരിരുന്നു. കോളേജ് ടീമിൽ കാലിക്കറ്റ് സർവകലാശാല ഡി സോൺ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാഗറിന് കഴിഞ്ഞു. അതോടെ കേരള പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ഒരുങ്ങുകയായിരുന്നു. ഫുട്‌ബാൾ താരങ്ങളായ ശ്രീരാഗ് അമ്പാടിക്കും ശ്രേയസിനും ശേഷം സാഗറിന് കേരള പ്രീമിയർ ലീഗിൽ കളിക്കാൻ അവസരംലഭിച്ച സന്തോഷത്തിലാണ് ചാലിശ്ശേരിയിലെ കാൽപന്തുകളിയെ സ്‌നേഹിക്കുന്ന നാട്ടുകാർ.
ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട സാഗറിനെ അമ്മ കൂലിപ്പണിയെടുത്താണ് വളർത്തിയത്. ഗായത്രി, ദുർഗാദേവി എന്നിവർ സഹോദരികളാണ്. തൃശൂർ എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് സാഗർ. ചാലിശ്ശേരി ഡിബി സെവൻ ടർഫ് സ്റ്റേഡിയം മാനേജ്‌മെന്റ് അംഗങ്ങൾ, പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, നിയാസ് എന്നിവർ സാഗറിനെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |