പാലക്കാട്: തമിഴ്നാട്ടിൽ ഇന്നലെ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സഹാചര്യത്തിൽ വാളയാർചുരം കടന്നത് അവശ്യസർവീസുകൾ മാത്രം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയായ ചാവടിയിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന പ്രധാനപാത ബാരിക്കേഡ് വച്ച് പൂർണമായും അടച്ചിരുന്നു. സർവീസ് റോഡിലൂടെ സമാന്തരപാത ഉണ്ടാക്കിയാണ് അത്യാവശ്യ സർവീസുകളെ മതിയായരേഖകൾ പരിശോധിച്ച് തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ കടത്തിവിട്ടത്.
ചരക്കുവാഹനങ്ങൾ, ആശുപത്രി ആവശ്യങ്ങൾ, വിമാനത്താവളത്തിലേക്ക് പോകുന്നവർ എന്നിവരെ മാത്രമാണ് കടത്തിവിട്ടത്. അത്യാവശ്യമില്ലാത്തവർ നിരവധിപേർ വന്നെങ്കിലും അവരെ മടക്കി അയക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന റോഡിൽ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ചുരുക്കം വാഹനങ്ങൾ മാത്രമാണ് എത്തിയത്.
തമിഴ്നാട്ടിൽ ഒമിക്രോൺ, കൊവിഡ് വ്യാപനം എന്നിവ രൂക്ഷമായ സഹാചര്യത്തിലാണ് തമിഴ്നാട് വാളയാറിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കടുപ്പിച്ചത്. ഇന്നു മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കളക്ടർ ഡോ. ജി.എസ്.സമീരൻ അറിയിച്ചു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് മടങ്ങിപോകേണ്ടി വരും.വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. ഇടറോഡുകൾവഴി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനവും ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |