മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്ത് കാറ്റാടിയന്ത്രം (വിന്റ്മിൽ) സ്ഥാപിക്കുന്നതിന് പഠനം നടത്തുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ 'വിന്റ് മാസ്റ്റ്' സ്ഥാപിക്കാൻ ധാരണയായി. കാഞ്ഞിരപ്പുഴ ഐ.ബിയിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളെ കോർത്തിണക്കി 'ഗ്രീൻ എനർജി ഹബ്' സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഥമ യോഗമാണ് ഇന്നലെ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്നത്.
സൂര്യൻ, വായു, വെള്ളം ഇവ ഉപയോഗപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയാണ് ഗ്രീൻ എനർജി ഹബ്ബ്. കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പ് മൂന്നര ഏക്കറോളം ഉചിതമായ സ്ഥലം കണ്ടെത്തി അവിടെയാണ് 'വിന്റ് മാസ്റ്റ്' സ്ഥാപിക്കുക. ഇവ 100 മുതൽ 120 വരെ ഉയരത്തിൽ സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്. ഇത് കാറ്റിന്റെ ഗതിവേഗം നിർണ്ണയിക്കാനാണെന്നും ഇതുവഴി ഒരു വർഷത്തെ പഠനത്തിലൂടെ ഗതിവേഗം നിർണയിച്ച് എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് വിലയിരുത്തിയാൽ മാത്രമേ 'വിന്റ് മിൽ' സ്ഥാപിക്കാൻ കഴിയൂവെന്നാണ് അനർട്ട് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് വിജയകരമായാൽ വൈദ്യുതി ലഭ്യതയും ഊർജ്ജസംരക്ഷണവും ഉറപ്പുവരുത്താനാവുമെന്നാണ് എം.എൽ.എ പറയുന്നത്.
യോഗത്തിൽ കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, നാരായണൻകുട്ടി, സിദ്ദിഖ് ചേപ്പോടൻ, കെ. പ്രദീപ്, റെജി ജോസഫ്, ഡോ. സിൽവർ ജോസ്, എസ്. അനിൽകുമാർ, ലിവിൻസ് ബാബു, മുഹമ്മദ് ഷാഫി, ടി.ആർ. പ്രേംകുമാർ, അജീഷ്, പി.പി. പ്രഭ, ടി.യു. അഭിജിത്ത്, ദീപസി എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണത്തിന്
ശുചിത്വമിഷന്റെ ഭാഗമായി ഉദ്യാനപരിസരത്ത് തുമ്പൂർമുഴി മോഡലിൽ കരിയില മാലിന്യം സംസ്‌കരിച്ച് കംമ്പോസ്റ്റ് വളമാക്കി കർഷകർക്ക് നൽകാനുള്ള പദ്ധതിയും പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തുമായി സഹകരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയും ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.
പരിശീലനം നൽകും
വിനോദ സഞ്ചാരികൾക്കായി ഡാം ടോപ്പ് റോഡ് വൈകീട്ട് ഏഴിനുശേഷം മാത്രമേ അടക്കാവൂവെന്ന് എം.എൽ.എ വ്യക്തമാക്കി. ഉദ്യാന പരിപാലകർക്കും ശുചിത്വ ജീവനക്കാർക്കും ഐ.ആർ.ടി.സിയുമായി സഹകരിച്ച് പരിശീലനം നൽകും. ഇവർക്ക് പ്രത്യേക യൂണിഫോം നിർബന്ധമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |