കൊല്ലങ്കോട്: സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പേർക്ക് നൽകുന്ന ഭക്ഷണത്തിന്റെ പാചകക്കാർ പാലക്കാട് ചിറ്റൂർ താലൂക്കിലെ വടവന്നൂർ പഞ്ചായത്തിലെ ഊട്ടറ സ്വദേശികൾ. രാവിലെ മൂന്നിന് എഴുന്നേറ്റ് അടുക്കളയിലേക്ക് കടക്കുന്ന ഊട്ടറക്കാർ രാത്രി ഹരിവരാസനം വരെ ഭക്ഷണമൊരുക്കലിന്റെ തിരക്കിലായിരിക്കും. രാവിലത്തെ ഭക്ഷണം ഉപ്പുമാവ്, ഇഡ്ഡലി, ചില ദിവസങ്ങളിൽ പൊങ്കലുമായിരിക്കും. തുടർന്ന് പന്ത്രണ്ടോടെ ഉച്ചഭക്ഷണ വിതരണവും തുടങ്ങും. ഊണിൽ സാമ്പാർ, രസം, ഉപ്പേരി ഉണ്ടാകും. ചില ദിവസങ്ങളിൽ പായസവും കൊടുക്കും. ഉച്ചഭക്ഷണം ഏകദേശം നാലുവരെ നീളും. പിന്നീട് വൈകീട്ട് ഏഴ് മുതൽ ഉപ്പുമാവ് അല്ലെങ്കിൽ കഞ്ഞി ആയിരിക്കും. വൈകുന്നേരത്തെ ഭക്ഷണം രാത്രി പതിനൊന്ന് വരെ നീളും.
13 വർഷമായി ഊട്ടറക്കാരുടെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞവരിൽ സാധാരണക്കാർ മുതൽ വി.ഐ.പികൾ വരെയുണ്ട്. സന്നിധാനത്ത് എത്തുന്ന വിവിധ ദേശങ്ങളിലുള്ളവർ സന്തോഷത്തോടെ അയ്യപ്പസേവാ സംഘം ക്യാമ്പിൽ നിന്നും ഭക്ഷണം കഴിച്ചാണ് നാട്ടിലേക്ക് മടങ്ങുക.
ഭക്ഷണം സൗജന്യം
ഇവിടെ എത്തുന്നവർക്ക് തികച്ചും സൗജന്യമായാണ് ഇവയെല്ലാം നൽകുന്നത്. അയ്യപ്പസേവാ സംഘത്തിന്റെ വിവിധ യൂണിറ്റുകൾ മുഖേന നൽകുന്ന ഭക്ഷ്യധാന്യവും പച്ചക്കറികളുമാണ് ഇവിടെ വിഭവങ്ങളായി ഒരുങ്ങുന്നത്. നിരവധി പേരുടെ സഹായത്തോടെയാണ് ഇതിന്റെയെല്ലാം പ്രവർത്തനം മുന്നോട്ടു പോകുന്നത്. ചിറ്റൂർ താലൂക്കിലെ വടവന്നൂർ പഞ്ചായത്തിലെ ഊട്ടറ സ്വദേശികളായ പരമേശ്വരൻ, ശിവദാസൻ, രാജീവ് എന്നിവരാണ് പ്രവൃത്തികൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്.
സഹായികളായി അന്യ സംസ്ഥാനക്കാരും
വൃശ്ചികം ഒന്നിന് സന്നിധാനത്ത് എത്തി പാചകപ്പുരയിൽ പണികളിൽ ഏർപ്പെട്ട് ജനുവരി 20ന് സന്നിധാനത്ത് ഹരിവരാസനം കഴിഞ്ഞ് നടയടച്ച ശേഷമാണ് ഇവർ നാട്ടിലെത്തുക. സഹായികളായി സേവാ സംഘത്തിന്റെ ഗോവ, കർണ്ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സൗജന്യ സേവകൻമാരും എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |