നെന്മാറ: സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം ഏഴു ജില്ലകളിൽ പ്രഖ്യാപിച്ചെങ്കിലും പാലക്കാട് ജില്ല ഉൾപെട്ടിട്ടില്ല. ഏഴു ജില്ലകൾക്കായി അഞ്ച് സംഭരണ കേന്ദ്രങ്ങൾ മാത്രമായി ചുരുക്കിയത് ഗുണം ചെയ്യുന്നില്ലെന്നാണ് കേരകർഷകർ പറയുന്നത്. നേരത്തെ കേരഫെഡ് തെങ്ങുകൃഷി കൂടുതലുള്ള കൃഷിഭവനുകൾ കേന്ദ്രീകരിച്ച് തെങ്ങുകളുടെ എണ്ണത്തിന് അനുസരിച്ചും കർഷകരിൽ നിന്ന് സംഭരിച്ച് താങ്ങുവില നൽകിയിരുന്നു. ഈ സംവിധാനം ഉപേക്ഷിച്ചാണ് തേങ്ങ വില കുറഞ്ഞതിനാൽ പുതുതായി സർക്കാർ പച്ചത്തേങ്ങ സംഭരണത്തിന് തുടക്കമിട്ടത്.
എന്നാൽ എല്ലാ ജില്ലകളിലും സംഭരണകേന്ദ്രം ആരംഭിക്കാത്തതും ഒരു ജില്ലയിൽ ഒരു കേന്ദ്രത്തിൽ മാത്രം നാമമാത്രമായി സംഭരിക്കാൻ തീരുമാനിച്ചത് കർഷകർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ദൂര പ്രദേശങ്ങളിൽ നിന്ന് സ്വന്തം ചെലവിൽ ചകിരി വേർപ്പെടുത്തിയ തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ട ഭാരിച്ച ചെലവും കൂടി കണക്കിലെടുത്താൽ വിപണിയിൽ കിട്ടുന്നതിനേക്കാൾ കുറവായി സംഭരണവില മാറുമോയെന്നാണ് കേരകർഷകരുടെ ആശങ്ക. പാലക്കാട് ജില്ലയിൽ പച്ചത്തേങ്ങ സംഭരണത്തിന് സംവിധാനം ഏർപ്പെടുത്താത്തത് തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വ്യാപാരികളെ സംരക്ഷിക്കാനാണെന്നും ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികളാണ് ജില്ലയിൽ തേങ്ങ വില നിയന്ത്രിക്കുന്നതെന്നും കർഷകർ പറഞ്ഞു.
സംഭരണത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കണം
നിലവിൽ പൊതുവിപണിയിൽ ചകിരി നീക്കിയ തേങ്ങ കിലോയ്ക്ക് 25 രൂപ വില കർഷകർക്ക് ലഭിക്കുന്നുണ്ട്. സർക്കാർ സംഭരണവില പ്രഖ്യാപിച്ചത് 32 രൂപയുമാണ്. ജില്ലയിൽ സംഭരണകേന്ദ്രം ഇല്ലാത്തത് സർക്കാർ സഹായം കേരകർഷകർക്ക് നിരസിച്ചതിന് തുല്യമാണെന്നാണ് കർഷകർ പറയുന്നത്. കച്ചവടക്കാരുടെ ചൂഷണത്തിൽ നിന്ന് കേരകർഷകരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ പച്ചത്തേങ്ങ സംഭരണത്തിന് പദ്ധതി ആവിഷ്‌കരിച്ചത്. പരമാവധി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ കൃഷിഭവനുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റോടു കൂടി ജില്ലയിൽ തെങ്ങ് കൃഷി കൂടുതലുള്ള പഞ്ചായത്തുകളിൽ സംഭരണത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കേരകർഷകരുടെ പ്രധാന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |