ഒറ്റപ്പാലം: യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ഉൾപെടെ 28 വർഷവും 7 മാസവും കഠിന തടവിനും ഒന്നര ലക്ഷം രൂപ വീതം പിഴയടക്കാനും ഒറ്റപ്പാലം അഡീഷണൽ ജില്ല ആന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചു . അനങ്ങനടി പനമണ്ണ പള്ളിക്കുന്നത്ത് വച്ച് 2020 മേയ് 31 ന് രാത്രി 10 മണിയോടെ പനമണ്ണ ചക്യാവിൽ വിനോദ് (32) ആക്രമിക്കപെട്ട സംഭവത്തിലാണ് ശിക്ഷ വിധിച്ചത് .
11 പേർ പ്രതികളായ കേസിൽ പിടിയിലായ നാല് പേർക്കാണ് ശിക്ഷ നൽകിയത്. പനമണ്ണ അമ്പലവട്ടം സ്വദേശികളായ തറയിൽ മനാഫ് , അരഞ്ഞിക്കൽ ബാഷ എന്ന അബ്ദുൾ റഹ്മാൻ , ഒറ്റപ്പാലം വരോട് നാലാം മൈൽ കൂരിത്തൊടിയിൽ സനൂപ് , തൃക്കടീരി കീഴൂർ റോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ മനാഫ് ഒന്നും അബ്ദുൾ റഹ്മാൻ രണ്ടും അൻസാർ അഹമ്മദ് നാലും സനൂപ് ആറും പ്രതികളാണ് .
ഒരു ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ കൊല്ലപ്പെട്ട വിനോദിനെയും സഹോദരൻ സ്വത്ത് എന്ന രാമചന്ദ്രനെയും വിളിച്ചു വരുത്തി പ്രതികളടങ്ങിയ സംഘം അക്രമിച്ചുവെന്നാണ് കേസ്. ആദ്യം സ്വത്ത് രാമചന്ദ്രനെ സംഘം മാരകായുധങ്ങളുപയോഗിച്ച് വളഞ്ഞ് അക്രമിച്ചുവെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടുവെന്നും ശബ്ദം കേട്ടെത്തിയ വിനോദിനെ ഇരുമ്പ് വടി ഉപയോഗിച്ച് തലക്ക് അടിച്ചു വീഴ്ത്തി വെട്ടി മാരകമായി പരിക്കേൽപിച്ചുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത് . വിനോദിന്റെ വലത് കാല് അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിനോദ് ഇരുപത്തിരണ്ടാം ദിവസം മരണപ്പെടുകയായിരുന്നു.
2015 മുതൽ പനമണ്ണയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇനി പിടിയിലാവാനുള്ള പ്രതികൾക്ക് അറസ്റ്റ് ചെയ്യുന്ന മുറക്ക് കുറ്റപത്രം നൽകും . നിലവിലുള്ള സാഹചര്യത്തിൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ വിധി പറഞ്ഞ കോടതി പരിസരത്ത് നിറയെ പോലീസിനെ വിന്യസിച്ചിരുന്നു . പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഹരി ഹാജരായി . ഒറ്റപ്പാലം സി.ഐ യായിരുന്ന സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അജിത് കുമാർ , ഉദയകുമാർ ,സുധീർ മയിലാടി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത് . വിക്ടിം കോമ്പൻസേഷൻ നിയമപ്രകാരം പിഴ തുക ഒന്നാം സാക്ഷി സ്വത്ത് രാമചന്ദ്രനും മരണപ്പെട്ട സഹോദരൻ വിനോദിന്റെ അവകാശികൾക്കും ലഭിക്കുമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. പിഴ തുക ഒടുക്കാത്ത പക്ഷം 2 വർഷം 3 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |