വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കരയിലുള്ള ടോൾ പിരിവ് കേന്ദ്രത്തിൽ പ്രദേശവാസികൾക്ക് സൗജന്യ പാസിനുള്ള സാധ്യത മങ്ങുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പ്രകാരം കുറഞ്ഞ തുക ഈടാക്കി പ്രതിമാസ പാസാണ് പ്രദേശവാസികൾക്ക് അനുവദിക്കാറുള്ളത്. പന്നിയങ്കരയിലും ഈ വ്യവസ്ഥ പ്രകാരമായിരിക്കും ടോൾ പിരിക്കുകയെന്ന് ദേശീയപാതാ അതോറിട്ടി അധികൃതർ പറഞ്ഞു. ടോൾപിരിവ് തുടങ്ങുമ്പോൾ സമീപവാസികൾക്ക് സൗജന്യ പാസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുള്ള സംയുക്ത സമരസമിതിയുടെ ആവശ്യം.
വാളയാർ ടോൾ പിരിവ് കേന്ദ്രത്തിൽ 20 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർക്ക് പ്രതിമാസം 285 രൂപയാണ് ഈടാക്കുന്നത്. ആറുവരിപ്പാതാ നിർമ്മാണം 90 ശതമാനം പൂർത്തിയായിട്ടുള്ളതിനാൽ ടോൾ പിരിവിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കരാർ കമ്പനി ദേശീയപാതാ അതോറിട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്.
ആറുവരിപ്പാതയിൽ യാത്രാദുരിതം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ടോൾപിരിവ് തുടങ്ങുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള ശ്രമത്തിനെതിരെ സമീപത്തുള്ള ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു.
യോഗം വിളിക്കും
പന്നിയങ്കര ടോൾ പിരിവ് കേന്ദ്രത്തിന് സമീപം താമസിക്കുന്നവർക്ക് സൗജന്യ പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയം ചർച്ച ചെയ്യുന്നതിനായി യോഗം വിളിക്കും. ഇതിനായി തൃശ്ശൂർ, പാലക്കാട് കളക്ടർമാർ, ദേശീയപാതാ അതോറിട്ടി അധികൃതർ, കരാർ കമ്പനി അധികൃതർ തുടങ്ങിയവർക്ക് കത്ത് നൽകിയിട്ടുണ്ട്.
രമ്യ ഹരിദാസ്,എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |