ഒറ്റപ്പാലം: നിലമ്പൂർ- ഷൊർണൂർ റൂട്ടിൽ ഇന്നലെ മുതൽ പുതിയ ട്രെയിൻ സർവീസ് ഓടിതുടങ്ങി. ഷൊർണൂർ- നിലമ്പൂർ പാതയിലെ 12 റെയിൽവേ സ്റ്റേഷനുകളിലും ഈ പ്രത്യേക ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പക്ഷേ എക്സ്‌പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കാണ് യാത്രക്കാർ നൽകേണ്ടി വരിക. ഷൊർണൂർ- നിലമ്പൂർ ടിക്കറ്റ് 40 രൂപയായിരിക്കും. ഇടയിലുള്ള സ്റ്റേഷനുകളിലേക്ക് 30 രൂപയുമാണ്. അൺ റിസർവ്ഡ് പ്രത്യേക ട്രെയിനായിട്ടാണ് ഇന്നലെ മുതൽ ട്രെയിൻ ഓടിതുടങ്ങിയത്. രണ്ട് വർഷത്തിന് ശേഷമാണ് റൂട്ടിലെ മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്.
പാതയിലെ എട്ട് സ്റ്റേഷനുകൾ പ്രവർത്തനം നിർത്തിയ നിലയിലായിരുന്നു. ഏഴ് ട്രെയിനുകൾ ഓടികൊണ്ടിരുന്ന പാതയിൽ ഇന്നലെ ആരംഭിച്ച പ്രത്യേക ട്രെയിൻ അടക്കം മൂന്ന് എണ്ണമേ സർവീസ് പുനരാരംഭിച്ചിട്ടുള്ളൂ. ഈ റൂട്ടിലെ മുഴുവൻ ട്രെയിനുകളും സർവീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടനെ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ സർവീസ് നടത്തുന്ന രാജറാണി എക്സ്‌പ്രസുംകോട്ടയം നിലമ്പൂർ എക്സ്‌പ്രസും ഷൊർണൂർ, അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തുന്നത്. ഇന്നലെ മുതൽ ആരംഭിച്ച ഷൊർണൂർ- നിലമ്പൂർ പ്രത്യേക ട്രെയിൻ രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 8.30ന് ഷൊർണൂരിലെത്തും. തിരിച്ച് ഇതേ ട്രെയിൻ വൈകീട്ട് 5.55ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 7.55ന് നിലമ്പൂരിൽ എത്തിച്ചേരും. രണ്ട് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെ 12 കോച്ചുകളാണ് ഉള്ളതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |