അനാസ്ഥകൾ എണ്ണിപ്പറഞ്ഞ് നിയമസഭ സമിതി റിപ്പോർട്ട്.
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച് നിയമസഭ സമിതി റിപ്പോർട്ട് പുറത്തുവന്നിട്ടും വീഴ്ചകൾ പരിഹരിക്കാനാവശ്യമായ നടപടികളെടുക്കാതെ സംസ്ഥാന സർക്കാർ. ആദിവാസി ഗർഭിണികളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് കോടികൾ ചെലവഴിച്ച് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും മാതൃശിശു മരണങ്ങൾ തുടരുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ഒ.ആർ.കേളു അദ്ധ്യക്ഷനായ നിയമസഭ സമിതിയുടെ ശുപാർശ. അരിവാൾ രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കുന്നില്ല, ആദിവാസി ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം കാര്യക്ഷമമല്ല. കോട്ടത്തറ ആശുപത്രിയിൽ ശിശു, ഗൈനക്കോളജി വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരില്ല. ടെക്നീഷ്യന്മാരുടെ കുറവുമുണ്ട്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ്, കുട്ടികളുടെ ഐ.സി.യു എന്നിവ കോട്ടത്തറ ആശുപത്രിയിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ശിശുമരണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് മന്ത്രി കെ.രാധാകൃഷ്ണൻ ഊരുകളിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും അടിസ്ഥാനപ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് അഗളി കേന്ദ്രീകരിച്ച് നോഡൽ ഓഫീസ് തുറക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല. കോട്ടത്തറ ആശുപത്രിയിൽ 155 കിടക്കകൾ സജ്ജീകരിച്ചതായി പറയുമ്പോഴും സീനിയർ ഡോക്ടർമാരുടെ കുറവുമൂലം രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥ ഇപ്പോഴും തുടരുകയാണ്. പദ്ധതികളുടെ ഏകോപനത്തിന് സ്ഥിരം നോഡൽ ഓഫീസറെ നിയമിക്കുന്നതിന് പകരം അസിസ്റ്റന്റ് കളക്ടർക്കാണ് ചുമതല നൽകിയിട്ടുള്ളത്. ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചശേഷവും രണ്ട് നവജാതശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചു.
ജനുവരിയിലെ കണക്കനുസരിച്ച് അട്ടപ്പാടിയിൽ 426 ഗർഭിണികളാണുള്ളത്. അതിൽ 218 പേർ ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. ഇവരിൽ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്. രക്തസമ്മർദം, അനീമിയ, തൂക്കക്കുറവ്, സിക്കിൾസൻ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്. ഇവർക്ക് വ്യക്തിപരമായി ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.
'പെൻട്രിക കൂട്ട'
സ്ത്രീകൾ, കുട്ടികൾ, കൗരപ്രായക്കാർ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രാദേശിക തലത്തിൽ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, ആശാപ്രവർത്തകർ, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ എന്നിവരെ ഉൾക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെൻട്രിക കൂട്ട' എന്ന കൂട്ടായ്മ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കുമെന്നും അവരുടെ ഭാഷയിൽ ബോധവത്കരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്നുമാണ് അന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. പെൻട്രിക കൂട്ടയുടെ പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചത് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |