പാലക്കാട്: കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികയെയുള്ള തൊഴിലാളി സംഘടനകൾ നടത്തുന്ന ദ്വിദിന ദേശീയപണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. ഇനി രണ്ടുദിവസം ജില്ല നിശ്ചലം. 29ന് വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. സർക്കാർ ഓഫീസുകൾക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ കോൺഫിഡറേഷൻ, ബാങ്ക്, എൽ.ഐ.സി, ബി.എസ്.എൻ.എൽ, കർഷക സംഘടനകളെല്ലാം പണിമുടക്കിൽ പങ്കാളികളാകുമെന്ന് അറിയിച്ചതോടെ ലോക്ക്ഡൗണിന് സമാനമായ അന്തരീക്ഷമാകും ഉണ്ടാവുക.
അതേസമയം വിവിധ വ്യാപാരി സംഘടനകൾ കടതുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുന്നതോടെ അടഞ്ഞുകിടക്കാനാണ് സാധ്യത. കഞ്ചിക്കോട് വ്യവസായമേഖലയും നിശ്ചലമാകും. കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യബസുടമകളും പണിമുടക്കിൽ പിന്തുണ അറിയിച്ചിട്ടുണ്ട്.
തൊഴിലാളിദ്രോഹ തൊഴിൽ കോഡ് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യവത്കരിക്കാനും കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി പിൻവലിച്ച് ഇന്ധനവില നിയന്ത്രിക്കുക, ആദായനികുതിയുടെ പരിധിയിൽ വരാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപ നൽകുക എന്നിങ്ങനെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ട് ദിവസത്തെ പണിമുടക്ക്.
110 സമരകേന്ദ്രങ്ങൾ
പണിമുടക്കിന്റെ ഭാഗമായി ഇന്നും നാളെയും ജില്ലയിൽ 110 സമരകേന്ദ്രങ്ങൾ സജീവമാകും. പാലക്കാട് അഞ്ചുവിളക്കിനു മുന്നിലെ ജില്ലാ സമരകേന്ദ്രത്തിൽ ഇന്ന് രാവിലെ പത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ സമരം ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കിയും കലാപരിപാടികൾ അവതരിപ്പിച്ചും തൊഴിലാളികൾ സമരപ്പന്തലിൽ അണിചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |