കിൻഫ്രയിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തിരിച്ചയച്ചു
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ ദേശീയപണിമുടക്കിന്റെ ആദ്യദിനം പൂർണം, പൊതുജനം വലഞ്ഞു. രണ്ടുദിവസം സർവമേഖലകളെയും നിശ്ചലമാക്കുന്ന പണിമുടക്ക് ഏറെബാധിച്ചത് ഓട്ടോ ടാക്സി ജീവനക്കാരെയും വ്യാപാരികളെയും സാധാരണക്കാരെയുമാണ്. കെ.വി.വി.ഇ.എസ് കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരത്തിൽ ചുരുക്കം ചില ബേക്കറികളും പച്ചക്കറി കടകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഗ്രാമീണമേഖലയിൽ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ആശുപത്രി കേസുകൾക്കായി ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല.
മരുതറോഡ് ദേശീയപാത ലോറി ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പണിമുടക്ക് നിഷേധിച്ചതിൽ തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കഞ്ചിക്കോട് വ്യവസായമേഖലയെയും പണിമുടക്ക് നിശ്ചലമാക്കി. കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തിരിച്ചയച്ചു. തൊഴിലാളി സംഘടനാനേതാക്കളും ഭാരവാഹികളുമാണ് ജോലിക്കെത്തിയവരെ പണിമുടക്കിന്റെ പേരുപറഞ്ഞ് തിരിച്ചയച്ചത്.
പണിമുടക്കിൽ ഭൂരിഭാഗം സർക്കാർ ജീവനക്കാരും പങ്കാളിയായതോടെ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ജില്ലയിൽ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ ആകെ 10 ശതമാനം ഹാജരാണ് രേഖപ്പെടുത്തിയത്.
പണിമുടക്കിയ ജീവനക്കാർ ആക്ഷൻ കൗൺസിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പണിമുടക്കിനോടനുബന്ധിച്ച് നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടന്നു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിന്ന് അഞ്ചുവിളക്കിലേക്ക് പ്രകടനം നടന്നു. അഞ്ചുവിളക്കിലെ ജില്ലാ സമരകേന്ദ്രത്തിൽ പ്രതിഷേധ പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.
11 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. തൊഴിലാളി ദ്രോഹ തൊഴിൽ കോഡ് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യവത്കരിക്കാനുമുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്ക് ഇന്ന് അർദ്ധരാത്രി 12 മണിവരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |