ഡൈ അമോണിയം ഫോസ്ഫേറ്റിന് 1350 രൂപ.
എൻ.പി.കെ.എസ് വളം 1400 രൂപ.
പാലക്കാട്: രാസവളങ്ങളുടെ വില കുത്തനെ വർദ്ധിച്ചതോടെ ഒന്നാംവിളയിറക്കുന്നതിൽ ആശങ്കയിലാണ് ജില്ലയിലെ നെൽകർഷകർ. ഡൈ അമോണിയം ഫോസ്ഫേറ്റിന് (ഡി.എ.പി) 150 രൂപയാണ് കൂട്ടിയത്. ഇതോടെ 50 കിലോയുള്ള ചാക്കിന്റെ വില 1200 രൂപയിൽനിന്ന് 1350 രൂപയായി വർദ്ധിച്ചു. കൂടാതെ എൻ.പി.കെ.എസ് വളം 1290 രൂപയിൽ നിന്ന് 1400 രൂപയായും വർദ്ധിച്ചു. എൻ.പി.കെ (നൈട്രജൻ, ഫോസ് ഫറസ്, പൊട്ടാസ്യം) വളങ്ങൾക്കും ഒരു ചാക്കിന് 20 രൂപ വീതവുമാണ് കൂട്ടിയത്.
വിഷു കഴിഞ്ഞാലുടൻ ജില്ലയിൽ ഒന്നാംവിളയ്ക്കുള്ള പൊടിവിതയുടെ ഒരുക്കങ്ങൾ ആരംഭിക്കും. പൊടിവിത നടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഒന്നാംവിള വളപ്രയോഗം നടത്തണം. നിലവിലെ വിലതന്നെ കർഷകർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാവാത്തതാണ്. മൂന്ന് തവണ വളപ്രയോഗം നടത്തുന്നതിനു മാത്രം ഏക്കറിന് 7000 രൂപ ഒരു കർഷകന് ചെലവു വരും. ഇത്തരത്തിൽ വിളവ് ഇറക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള പ്രവൃത്തികൾക്കായി കർഷകന് ഏക്കറിന് 35,000 രൂപയാണ് ചെലവ്. പാട്ടത്തിനെടുത്തും കടംമെടുത്തും കൃഷിയിറക്കുന്ന കർഷകർക്ക് കൃഷിചെലവുകൾ കൂടുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. കാർഷിക ചെലവ് ഇത്തരത്തിൽ വർദ്ധിച്ചാൽ പലകർഷകർക്കും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥവരും.
ഇന്ധനവില വർദ്ധനവ് കാരണം കൊയ്ത്തു വാടകപോലും താങ്ങാനാവുന്നില്ല. നിലവിൽ വളത്തിനും വില കൂടിയത് ഒന്നാംവിളയെ നല്ല രീതിയിൽ ബാധിക്കും. രാസവളപ്രയോഗം നടത്തിയില്ലെങ്കിൽ നല്ല വിളവ് ലഭിക്കുകയുമില്ല. വിളവിറക്കുന്നതിനുള്ള തുക കണ്ടെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ശിവൻ, കർഷകൻ, കുനിശ്ശേരി.
വില കൂടിയാൽപോലും സൊസൈറ്റികളിൽ വളം സമയബന്ധിതമായി എത്താത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ടാംവിളയ്ക്ക് വളം വൈകി ലഭ്യമായത് മിക്ക കർഷകരെയും ബുദ്ധിമുട്ടിലാക്കി. കൃത്യസമയത്ത് വളപ്രയോഗം നടത്തിയില്ലെങ്കിൽ വിളവിനെ ബാധിക്കും.
സജീഷ് കുത്തനൂർ, ജില്ലാ സെക്രട്ടറി, കർഷക മുന്നേറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |