വെള്ളം നിറയ്ക്കൽ അഞ്ചു മുതൽ എട്ടു മിനുട്ടായി ചുരുങ്ങും.
രണ്ടുമാസത്തിനകം പദ്ധതി പൂർത്തിയാകും.
അടുത്ത സംവിധാനം മംഗലാപുരം ജംഗ്ഷനിൽ.
നിർമ്മാണ ചെലവ് 2.51 കോടി.
പാലക്കാട്: ട്രെയിനുകളിൽ അതിവേഗം വെള്ളം നിറയ്ക്കാനുള്ള 'ക്വിക് വാട്ടറിംഗ് ' സംവിധാനം ഷൊർണൂർ ജംഗ്ഷനിൽ സ്ഥാപിക്കുന്നു. ഇതിനായുള്ള പമ്പ് സെറ്റുകളും പൈപ്പ് ലൈനുകളും സ്ഥാപിക്കുന്ന ജോലികൾ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. ഇതോടെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനിൽ കൂടി സംവിധാനം ഒരുങ്ങും. 2019-ൽ പാലക്കാട് ജംഗ്ഷനിൽ ഈ സംവിധാനം സ്ഥാപിച്ചിരുന്നു.
ഷൊർണൂരിനു ശേഷം ഇത്തരം ക്വിക് വാട്ടറിംഗ് മംഗലാപുരം ജംഗ്ഷനിലും ഒരുക്കും. ഇതിനുള്ള കരാർ നടപടികൾ കഴിഞ്ഞിട്ടുണ്ട്. കോച്ചുകളിലേക്ക് വെള്ളം നിറക്കാൻ സാധാരണ രീതിയിൽ ഭൂഗുരുത്വം വഴി ലഭിക്കുന്ന മർദ്ദമാണ് പ്രയോജനപ്പെടുത്തുന്നത്. വെള്ളം നിറക്കുന്നതിനായി 10 മുതൽ 15 മിനിട്ടു വരെ ഒരു ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിടേണ്ടി വരുന്നത്. ക്വിക് വാട്ടറിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ ഇത് അഞ്ചു മുതൽ എട്ടു മിനുട്ടായി ചുരുങ്ങും.
പ്രതിദിനം സർവീസ് നടത്തുന്ന 35 ട്രെയിനുകളും 37 പ്രതിവാര ട്രെയിനുകളും ആഴ്ചയിൽ രണ്ടുദിവസമുള്ള 26 ട്രെയിനുകളും ആഴ്ചയിൽ മൂന്നുദിവസം ഓടുന്ന രണ്ടു ട്രെയിനുകളും യാത്രാമദ്ധ്യേ വെള്ളം നിറക്കുന്നതിനായി ഷൊർണൂർ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. അതിനാലാണ് ഷൊർണൂർ സംവിധാനം ഒരുക്കുന്നത്.
റെയിൽവേയുടെ റിസർച് ഡിസൈൻ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മെയ്ന്റനൻസ് ടെക്‌നോളജിയുടെ ഗ്വാളിയോർ യൂണിറ്റാണ് സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്. ഷൊർണൂർ സ്റ്റേഷനിൽ കോച്ചുകളിലേക്ക് വെള്ളമെത്തിക്കാവുന്ന വിധം മൂന്നു പൈപ്പ് ലൈനുകളാണു സജ്ജീകരിച്ചിട്ടുള്ളത്. പ്ലാറ്റ്‌ഫോം ഒന്നും രണ്ടും ഒഴികെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിൽക്കുന്ന ട്രെയിനുകൾക്ക് വെള്ളം നിറക്കാൻ കഴിയും.
ഓരോ പ്ലാറ്റ്‌ഫോം ലൈനിലും 270 സ്ഥലങ്ങളിൽ പൈപ്പ് ഘടിപ്പിച്ച് വെള്ളം നിറക്കുന്നതിനുള്ള വാൽവുകൾ നൽകും. ആപ്പ് ഉപയോഗിച്ചു ദൂരസ്ഥങ്ങളിൽ നിന്നുപോലും നിയന്ത്രിക്കാവുന്ന വിധത്തിലാണ് സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്. ജല ഉപയോഗം പൂർണമായും രേഖപ്പെടുത്തുകയും പൈപ്പുലൈനുകളിലെ ചോർച്ചയും വെള്ളത്തിന്റെ ദുരുപയോഗവും തടയാനും ഇതുവഴി കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |