പാലക്കാട്: കെ റെയിൽ പദ്ധതിയെ ചൊല്ലി നഗരസഭ കൗൺസിലിൽ വാക്കേറ്റം. നഗരസഭയ്ക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ള കോടികൾ കുടിശികയായി നിലനിൽക്കെ കടമെടുത്തുള്ള കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അംഗം എൻ.ശിവരാജൻ പ്രമേയം അവതരിപ്പിച്ചു. 'കെ റെയിൽ വേണ്ട കേരളം മതി' എന്നതാണ് നിലപാടെന്ന് വ്യക്തമാക്കി ചർച്ചയിൽ പങ്കെടുത്ത യു.ഡി.എഫ് അംഗങ്ങൾ ഇന്ധന വിലവർദ്ധനവ് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. ഇതിനെ തുടർന്നാണ് ഭരണപ്രതിപക്ഷങ്ങൾ വാക്കേറ്റമുണ്ടായത്.
തുടർന്ന് ഇരുപക്ഷവും വിഷയത്തെചൊല്ലി സംഘർഷാവസ്ഥയിലായി. ഇതോടെ സഭ തത്കാലം നിർത്തിവെച്ചു. തുടർന്നും അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും നടന്നെങ്കിലും ചില കൗൺസലർമാർ ഇടപെട്ട് പ്രശ്നം ശാന്തമാക്കി. തർക്കത്തിനിടെ പരസ്പരം പോർവിളികളും ഉയർന്നു. അഞ്ചുമിനിറ്റിന് ശേഷം യോഗം പുനരാരംഭിച്ചപ്പോൾ സഭയെ അവഹേളിക്കുന്നവിധം അഭിസംബോധന ചെയ്ത കൗൺസിലറെ താക്കീത് ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.
എല്ലാ അംഗങ്ങളും പരസ്പരം ബഹുമാനം നൽകണമെന്ന് ചെയർപേഴ്സൺ പ്രിയ അജയൻ വ്യക്തമാക്കി.
യോഗത്തിൽ നഗരത്തിൽ എസ്.ബി.ഐ ജംഗ്ഷനിലെ മുനിസിപ്പാലിറ്റി വക ട്രാഫിക് ഐലന്റിൽ നിന്നും മോഷണം പോയ ഒ.വി.വിജയന്റെ പ്രതിമ അതേസ്ഥലത്ത് പുനസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. ഉടൻ പ്രതിമ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിവരം റിപ്പോർട്ട് ചെയ്യണമെന്നും ചെയർപേഴ്സൺ നിർദേശിച്ചു. നഗരസഭ വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളുടെ ബലക്ഷയം പരിഹരിക്കാൻ അറ്റകുറ്റപണികൾക്കായി ബഡ്ജറ്റിൽ ഫണ്ട് നീക്കിവയ്ക്കണമെന്ന് ആവശ്യമുയർന്നു. പി.എം.എ.വൈ ഭവനപദ്ധതിക്കായുള്ള തുക പൊതുജനങ്ങൾക്ക് യഥാസമയം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് ഭരണപക്ഷത്തു നിന്നുതന്നെ ആരോപണം ഉയർന്നു. പി.എം.എ.വൈ പദ്ധതിയിൽ 150 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും പരാതികളിൽ പരിശോധന നടത്തി പ്രശ്നം പരിഹരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. നഗരത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിലും ഭരണപക്ഷത്തു നിന്നും വിമർശനമുയർന്നു. വിഷയം ജലഅതോറിറ്റിയുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ചെയർപേഴ്സൺ അറിയിച്ചു. മഴയ്ക്കു മുമ്പ് നഗരത്തിലെ റോഡുപണി പൂർത്തിയാക്കണമെന്നും ഇടതു കൗൺസിലർമാർ ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഇറങ്ങിപ്പോയി
പോടാ എന്ന് വിളിച്ച അംഗം മാപ്പുപറയുകയോ താക്കീത് ചെയ്യുകയോ വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രതിപക്ഷം ചെയർപേഴ്സന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബഹളത്തിനിടെ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് പറഞ്ഞ് ഇടതുപക്ഷാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും യോഗം തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |