പാലക്കാട്: കുടുംബശ്രീ മാതൃകയിൽ കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച് ജൈവകൃഷിക്ക് തുടക്കമാകുന്നു. 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി കർഷക കുടുംബങ്ങളെ അയൽക്കൂട്ടം മാതൃകയിൽ ഗ്രൂപ്പുകളാക്കി കാർഷികമേഖലയിൽ വിപ്ലവത്തിനൊരുങ്ങുകയാണ് കൃഷിവകുപ്പ്. ഇതിന്റെ ഭാഗമായി 10,000 കാർഷിക ഗ്രൂപ്പുകൾ ആരംഭിക്കാനും 140 ഹരിതപോഷക കാർബൺഗ്രാമങ്ങൾ സൃഷ്ടിക്കാനുമാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.
ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾക്കും പദ്ധതിയിലൂടെ അവസരമൊരുക്കും. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെയും മറ്റ് ഏജൻസികളുടെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതലായി ആവശ്യമുള്ള ഫണ്ട് സ്‌പോൺസർമാരിൽനിന്നും സ്ഥാപനങ്ങളുടെ സി.എസ്.ആർ പദ്ധതിയിൽനിന്നും കണ്ടെത്തും.
ഒരു ഗ്രൂപ്പിൽ അഞ്ചു മുതൽ പത്തുവരെ അംഗങ്ങൾ വേണം. ഒരു ഗ്രൂപ്പ് പത്ത് സെന്റ് മുതൽ 2.5 ഏക്കറിൽ കൃഷിയിറക്കണം. നടത്തിപ്പിനും മേൽനോട്ടത്തിനും വാർഡുതലം വരെ കമ്മിറ്റികളുണ്ടാകും. തദ്ദേശ ഭരണസമിതി അദ്ധ്യക്ഷന്മാർക്കാണ് ഗ്രൂപ്പുകളുടെ ചുമത. കൂടുതൽ കൃഷി ചെയ്യുന്നവർക്ക് ഉത്തമകൃഷി കുടുംബം എന്ന സ്ഥാനവും കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡും നൽകും. വിത്തും വളവും കൃഷിഭവൻ നൽകും.
തദ്ദേശസ്ഥാപന പരിധിയിൽ വിപണനകേന്ദ്രങ്ങൾ, പദ്ധതി പ്രചരിപ്പിക്കാൻ കൃഷി സൗഹൃദ ചങ്ങല, കൃഷിവണ്ടി തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക ഗ്രൂപ്പ് രൂപവത്കരണവും കൃഷിക്ക് സ്ഥലം ഏപ്രിൽ 25നകം പൂർത്തിയാക്കാനാണ് കൃഷി ഓഫീസർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. നവീന രീതിയിലൂടെ പഴം, പച്ചക്കറി, നെല്ല് എന്നിവയുടെ ഉല്പാദനത്തിനാണ് മുൻഗണന നൽകുക. സമയബന്ധിതമായി ഏകീകൃതമായി കൃഷിയിറക്കി ജൂൺ അവസാനത്തോടെ വിളവെടുപ്പ് നടത്താനാണ് ശ്രമം.കുടുംബങ്ങളിലെ വിഷരഹിത ഭക്ഷണ ഉല്പാദനത്തിൽ പങ്കാളികളാക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |