സഹകരണ സ്ഥാപനങ്ങൾ 40
ത്രിവേണി സ്റ്റോറുകൾ 13
പാലക്കാട്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്സവകാല സബ്സിഡി ചന്തകൾ ആരംഭിക്കുന്നു. വിഷു, ഈസ്റ്റർ, റംസാൻ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് വിലക്കുറവിൽ ജനങ്ങൾക്ക് ആശ്വാസമായി ജില്ലയിൽ 53 ചന്തകളാണ് പ്രവർത്തിക്കുക. ഇന്ന് മുതൽ മേയ് മൂന്നു വരെയാണ് വിപണ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സഹകരണ സംഘങ്ങൾ, സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയാണ് ചന്തകൾ ഒരുക്കുന്നത്. സപ്ലൈകോ മാവേലി സ്‌റ്റോറുകളും സബ്സിഡി ഉല്പന്നങ്ങളും വിതരണം ചെയ്യും. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇത്തരം ഉത്സവകാല ചന്തകൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ സഹായകമാകും.
സഹകരണ സ്ഥാപനങ്ങൾ 40 ചന്തകളും 13 ത്രിവേണി സ്റ്റോറുകളും ഉത്സവ വിപണമേളകളായി പ്രവർത്തിക്കും. ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് ചന്തകളിലൂടെ സബ്സിഡി ഇനത്തിൽ ലഭിക്കുക. മറ്റ് ഉല്പന്നങ്ങൾക്ക് പൊതുവിപണിയേക്കാൽ 10 മുതൽ 30 ശതമാനം വരെ വിലകുറവിൽ ലഭ്യമാകും. അരി അഞ്ച് കിലോ, പച്ചരി രണ്ട് കിലോ, പഞ്ചസാര ഒരുകിലോ, മറ്റുള്ളവ 500 ഗ്രാമും സബ്സിഡി നിരക്കിൽ ലഭിക്കും. നഗരങ്ങളിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പനശാലകളും ഉണ്ടാകും.
കൺസ്യൂമർഫെഡ് വിലവിവരം (സബ്സിഡി ഉല്പന്നങ്ങൾ)
ജയ അരി- 25
കുറുവ അരി- 25
കുത്തരി- 24
പച്ചരി- 23
പഞ്ചസാര- 22
ചെറുപയർ- 74
വൻകടല- 43
ഉഴുന്ന്- 66
വൻപയർ- 45
തുവരപ്പരിപ്പ്- 65
മുളക്- 75
മല്ലി- 79
വെളിച്ചെണ്ണ- 92
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |