കൊപ്പം: പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെതിരെ കൊണ്ടു വന്ന അവിശ്വാസം എട്ടിനെതിരെ ഒൻപത് വോട്ടുകൾക്ക് പാസായി. ഇതോടെ സി.പി.എമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി. പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ച ബി.ജെ.പി അംഗത്തിന്റെ നിലപാട് നിർണായകമായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ടി.ഉണ്ണികൃഷണനെതിരെയാണ് എട്ട് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നത്. ഇന്നലെ രാവിലെ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തു. ചർച്ചക്കെടുവിൽ വോട്ടെടുപ്പ് വേണ്ടി വന്നു. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്ക് അവിശ്വാസ പ്രമേയം പാസായി. ബി.ജെ.പി അംഗം എ.പി.അഭിലാഷ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചതോടെ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അയോഗ്യനായി. നടപടി ക്രമങ്ങൾ തിരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് അവിശ്വാസ ചർച്ച നിയന്ത്രിച്ച ബ്ലോക്ക് സെക്രട്ടറി കെ.എസ്.സരിത പറഞ്ഞു.
17 അംഗങ്ങളുളള പഞ്ചായത്തിൽ എട്ട് വീതും അംഗങ്ങളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനുമുളളത്. ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്. അവിശ്വാസ ചർച്ചയിലെ വോട്ടടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ബി.ജെ.പി നേതൃത്വം പഞ്ചായത്ത് അംഗം എ.പി.അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിപ്പ് ലംഘിച്ചാണ് അവിശ്വാസ പ്രമേയത്തെ അംഗം പിന്തുണച്ചത്. അതേസമയം പാർട്ടി തീരുമാനം നടപ്പാക്കിയന്നൊയിരുന്നു വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങിയ പഞ്ചായത്ത് അംഗം എ.പി.അഭിലാഷ് പ്രതീകരിച്ചത്. മറ്റ് കാര്യങ്ങൾ പാർട്ടി പറയുമെന്നായിരുന്നു മറുപടി.
ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തങ്ങൾ നല്ല രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നും അവിശുദ്ധ കൂട്ട്ക്കെട്ടിലൂടെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ലയെന്നും അവിശ്വാസം പാസായതിന് ശേഷം ടി.ഉണ്ണികൃഷ്ണൻ പ്രതീകരിച്ചു. യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസം വിജയിച്ചയെന്നും ഇക്കാര്യത്തിൽ ബി.ജെ.പി, യു.ഡി.എഫ് അവിശുദ്ധകൂട്ട് കെട്ടിന്റെ കാര്യമില്ലയെന്നും പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായി എ.പി.രാമദാസ് പറഞ്ഞു. പഞ്ചായത്തിൽ ഇനി പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |