ചെർപ്പുളശ്ശേരി: പട്ടാമ്പി- പാലക്കാട് പാതയിലൂടെ സഞ്ചരിക്കുന്നവർ ഒരു തവണയെങ്കിലും വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിൽ കുടുങ്ങാതിരിക്കില്ല. ഷൊർണൂർ- നിലമ്പൂർ പാതയിലെ പ്രധാന ലെവൽ ക്രോസുകളിലൊന്നാണ് വാടാനാംകുറുശ്ശിയിലേത്. ട്രെയിൻ കടന്നുപോയ ശേഷം ഗേറ്റ് തുറന്നാൽ ഉണ്ടാകുന്ന ഇവിടത്തെ തിരക്ക് പലപ്പോഴും യാത്രക്കാർക്ക് വലിയ ദുരിതമാകാറുണ്ട്. റോഡിലുള്ള ഇടുങ്ങിയ തോട്ടുപാലവും ഗതാഗതക്കുരുക്കിന് കാരണമാണ്.
കഴിഞ്ഞ ദിവസം രാവിലെ 10.30നുള്ള കോട്ടയം- നിലമ്പൂർ ട്രെയിൻ കടന്നുപോയതിനു ശേഷം ഗേറ്റ് തുറന്നപ്പോൾ വരി തെറ്റിച്ച് സ്വകാര്യബസും ചരക്കു ലോറിയും ഒന്നിച്ച് മുന്നോട്ടെടുത്തതോടെ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ആദ്യം റെയിൽവേ ഗേറ്റിലും പിന്നീട് ഇടുങ്ങിയ പാലത്തിനു മുകളിലും വാഹനങ്ങൾ കുടുങ്ങുകയായിരുന്നു. മുന്നോട്ടും പിന്നോട്ടും വാഹനങ്ങൾക്ക് എടുക്കാൻ കഴിയാതെ വന്നതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ റോഡിൽ കുടുങ്ങി.
ഇതോടെ ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം വാഹനങ്ങളുടെ നിരനീണ്ടു. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കടന്നു പോകാനാകാതെ വഴിയിൽ കുടുങ്ങി. ഗേറ്റ് തുറന്ന ഉടനെ ചില വാഹനങ്ങൾ കടന്നുപോകാൻ അമിതാവേശം കാണിക്കുന്നതാണ് പലപ്പോഴും വിനയാവുന്നത്. കുരുക്കുണ്ടായാൽ കടന്നുപോകാൻ മറ്റു ബദൽ മാർഗ്ഗങ്ങളുമില്ല. ഇതിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഈ ഭാഗത്തു നടന്നു വരുന്നുണ്ടെങ്കിലും പ്രാരംഭഘട്ടത്തിലാണ്. പ്രശ്നത്തിന് പരിഹാരമായി മേൽപ്പാല നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |