ചെർപ്പുളശ്ശേരി: വല്ലപ്പുഴയ്ക്ക് വസന്തം സമ്മാനിച്ച് ഒന്നര ഏക്കറോളം സ്ഥലത്തെ സൂര്യകാന്തി തോട്ടം. ചെറുകോട് മൂലക്കുളം പാടശേഖരത്തിലാണ് തണ്ണിമത്തൻ കൃഷിക്കൊപ്പം പരീക്ഷണാർത്ഥം സൂര്യകാന്തി കൃഷിയും നടത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ മേഖലകളിൽ മാത്രം കണ്ടുവരുന്ന സൂര്യകാന്തി കൃഷി കേരളത്തിൽ അപൂർവ്വമാണ്. യുവ കർഷകരായ ചെറുകോട് പാറപ്പുറത്ത് വീട്ടിൽ അനൂപ്, പാറപ്പുറത്ത് സന്തോഷ്, നായക്കൽ സുബ്രഹ്മണ്യൻ എന്നിവരാണ് തണ്ണിമത്തനൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ പാടത്ത് സൂര്യകാന്തിയും നട്ടത്. പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്ത് ഒന്നര ഏക്കറിൽ ഇടവിളയായിട്ടാണ് സൂര്യകാന്തി കൃഷി പരീക്ഷിച്ചത്. പരീക്ഷണം വിജയമായതോടെ വരും വർഷങ്ങളിൽ കൂടതൽ വിപുലമായി തന്നെ സൂര്യകാന്തി കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണിവർ.
പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ പശ്ചാത്തലത്തിൽ ഫേട്ടോ ഷൂട്ട് നടത്താനും പാടങ്ങളിൽ ഇറങ്ങിനിന്ന് സെൽഫി എടുക്കാനും വിവിധയിടങ്ങളിൽനിന്ന് നിരവധി പേരാണ് ഇപ്പോൾ ഇവിടെ എത്തുന്നത്. ഉത്തരേന്ത്യയിൽ മാത്രമല്ല മനസുവെച്ചാൽ സൂര്യകാന്തി കൃഷിയിൽ നമുക്കും വിജയം കൊയ്യാമെന്ന് ഈ ചെറുപ്പക്കാർ പറയുന്നു. സൂര്യകാന്തി പൂക്കളുടെ പൊൻപ്രഭക്കൊപ്പം രുചിയേറിയ നാടൻ തണ്ണിമത്തനും ഇവിടെയുണ്ട്. ഒരാഴ്ച മുമ്പ് തണ്ണിമത്തൻ വിളവെടുപ്പ് തുടങ്ങി. നാടൻ തണ്ണിമത്തനെ കൂടാതെ ഇവർ പരീക്ഷിച്ച ഇറാനിയും മഞ്ഞ നിറത്തിലുള്ള തണ്ണിമത്തനും ആവശ്യക്കാരേറെയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം സൂര്യകാന്തിയുടെ വിളവെടുപ്പ് ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |