ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരവധി പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. നേരെത്തെ പ്ലാസ്റ്റിക് നിരോധനം നിയന്ത്രണ വിധേയമായിരുന്നെങ്കിലും അടുത്തകാലത്തായി മിക്ക കച്ചവട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
ഇത് കർശനമായി നിയന്ത്രിക്കാൻ നഗരസഭ നടപടി സ്വീകരിച്ചു തുടങ്ങിയതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുതൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചിറ്റൂർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും ആഴ്ച ചന്തയിലും പച്ചക്കറി വില്പന നടത്തിയിരുന്ന വാഹനങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏഴ് കടകളിൽ നിന്നും മൂന്നു പച്ചക്കറി വണ്ടികളിൽ നിന്നുമായി ഏഴര കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് പിടിച്ചെടുത്തത്.
നിലവിൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് എന്ന നിലയ്ക്ക് താക്കീത് നൽകുകയാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ഹേമന്ദൻ, ജൂനിയർ എച്ച്.ഐമാരായ എം.ജി.രാജഗോപാൽ, ആർ.മനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |