സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി
ചെർപ്പുളശ്ശേരി: നഗരസഭയിലെ 23ാം വാർഡ് കോട്ടക്കുന്നിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി. വാർഡ് കൗൺസിലറായിരുന്ന സി.പി.എമ്മിലെ സി.രാഘവന്റെ നിര്യാണത്തെ തുടർന്നാണ് കോട്ടക്കുന്നിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബിജീഷ് എന്ന കണ്ണനും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ദീപേഷ് വാഴക്കുന്നത്തും ബി.ജെ.പി സ്ഥാനാർത്ഥിയായി കർഷക മോർച്ച മണ്ഡലം സെക്രട്ടറി പി.കൊച്ചുകൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്. മൂന്ന് സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
33 വാർഡുകളുള്ള നഗരസഭയിൽ എൽ.ഡി.എഫ് 18, യു.ഡി.എഫ് 12, ബി.ജെ.പി 2, വെൽഫെയർ പാർട്ടി ഒന്ന് എന്ന നിലയിലായിരുന്നു കക്ഷി നില. ഉപതിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും അത് ഭരണത്തെ സ്വാധീനിക്കില്ല. എങ്കിലും വാർഡ് നിലനിർത്തേണ്ടത് സി.പി.എമ്മിന് അഭിമാന പോരാട്ടമാണ്. കഴിഞ്ഞതവണ 139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ മുതിർന്ന നേതാവായിരുന്ന സി.രാഘവൻ കോട്ടക്കുന്നിൽ നിന്ന് വിജയിച്ചത്. ഈ ആധിപത്യം ഉപതിരഞ്ഞെടുപ്പിലും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
എന്നാൽ വാർഡ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ദീപേഷ് വാഴക്കുന്നത്തിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. നഗരസഭയുടെ പ്രഥമ ചെയർപേഴ്സനും നിലവിലെ കൗൺസിലറുമായ ശ്രീലജ വാഴക്കുന്നത്തിന്റെ ഭർത്താവാണ് ദീപേഷ്. ഇടതു - വലതു മുന്നണികൾക്കെതിരായ വികാരം വോട്ടാക്കിമാറ്റി വാർഡിൽ വിജയംനേടാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മേയ് 17നാണ് വോട്ടെടുപ്പ്. 18ന് വോട്ടെണ്ണും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |