പാലക്കാട്: ജനാധിപത്യമൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പാലക്കാട് വിവിധ രാഷ്ട്രീയകക്ഷികളിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് വന്നവർക്ക് സ്വീകരണവും ജില്ലാ കോൺഗ്രസ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡപത്തിൽ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൺവെൻഷൻ.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയവും അരാഷ്ട്രീയവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പാലക്കാട്ട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൂർണമായും സർക്കാരിന് കഴിഞ്ഞിട്ടില്ല. ജാതിമത രാഷ്ട്രീയത്തെ തലോടുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. മണിക്കൂറുകൾക്കകം രണ്ട് കൊലപാതകങ്ങൾ നടന്നതും സംസ്ഥാനത്തിന്റെ ക്രമസമാധന നില തകർന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെട്ടു. പശ്ചിമബംഗാൾ ഇല്ലാതായതുപോലെ ഇവിടെയും കമ്മ്യൂണിസം തകരും. മത നിരപേക്ഷ മുന്നണി കോൺഗ്രസില്ലാതെ നടപ്പാവില്ല. രാജ്യത്ത് ബി.ജെ.പിയോട് കിടപിടിച്ചുനിൽക്കാൻ കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ കഴിയൂ. ബി.ജെ.പിയോട് പിണറായി വിജയനും സർക്കാരിനും മൃദു സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ സ്വാഗതം പറഞ്ഞു. എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യഹരിദാസ്, ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, എക്സിക്യൂട്ടീവ് അംഗം സി വി ബാലചന്ദ്രൻ, മുൻ എം പി വി എസ് വിജയരാഘവൻ, മുൻമന്ത്രി വി സി കബീർ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പ്രൊഫ. കെ എ തുളസി, സി ചന്ദ്രൻ, ഭാരവാഹികളായ പി ഹരിഗോവിന്ദൻ, പി വി രാജേഷ്, പി ബാലഗോപാൽ, ഡി സി സി ഭാരവാഹികൾ, ബ്ലോക്ക്-മണ്ഡലം കമ്മിറ്റി നേതാക്കൾ. യൂത്ത് കോൺഗ്രസ്, കെ എസ് യു, ഐ എൻ ടി യു സി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |