പാലക്കാട്: കേരളത്തിലെ ജൻ ഔഷധി മരുന്ന് വിൽപനശാലകളിൽ അവശ്യമരുന്നുകൾ കിട്ടാനില്ല. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന് നൽകുന്ന കേന്ദ്രസർക്കാർ സംവിധാനത്തിലാണ് മാസങ്ങളായി ജീവൻരക്ഷ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്. രക്ത സമ്മർദ്ദത്തിന് ഉപയോഗിക്കുന്ന ടെൽമി സെർട്ടാൻ 20, 40 എം.ജി, പ്രമേഹത്തിന് കഴിക്കുന്ന ഗ്ലൈനി പ്രൈഡ്, മെന്റ് ഫോർമിൻ കോമ്പിനേഷൻ മരുന്നുകൾ, കോളസ്‌ട്രോളിനുള്ള മരുന്നായ അറ്റോർവ സ്റ്റാന്റിൻ, ഇതര ജീവൻ രക്ഷാമരുന്നുകളായ പോളിവിറ്റാമിൻ, നിറ്റോ ഗ്ലിസറിൻ, റെനിറ്റാഡിൻ എന്നിവയ്ക്കാണ് ക്ഷാമം.
ഡൽഹി കേന്ദ്രമായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രത്തിൽ നിന്നാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്നാണ് വിതരണക്കാരുടെ പ്രധാന പരാതി. ആവശ്യമുള്ള ഉൽപാദനം നടക്കുന്നുണ്ടെങ്കിലും വിതരണത്തിലെ അശാസ്ത്രീയതയും കേരളത്തോടുള്ള അവഗണനയുമാണ് മരുന്ന് ലഭ്യത കുറയാൻ കാരണം.
അതേസമയം വിലകുറഞ്ഞ ജെനറിക് മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഈ മരുന്നുകൾക്ക് വിപണി ഒരുക്കുന്നതിനായി ഉദ്യോഗസ്ഥ ഇടപെടലുകളാണ് മരുന്ന് ലഭിക്കാത്തതിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. ജൻ ഔഷധി സ്ഥാപനങ്ങളിൽ കേന്ദ്ര ആരോഗ്യവകുപ്പ് നൽകുന്ന മരുന്നുകൾക്ക് പുറമെ കൂടുതൽ ലാഭം ലഭിക്കുന്ന ഇതര കമ്പനികളുടെ ജെനറിക് മരുന്നുകൾ വിൽക്കുന്നുവെന്ന് ആരോപിച്ച് ഒരുവർഷത്തോളമായി കേരളത്തിന് പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് മിന്നൽ പരിശോധന അടക്കം നടത്തിയതിന് പിന്നാലെ നടപടി സ്വീകരിച്ച ശേഷമേ പുതിയ വിൽപനശാലകൾ നൽകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനിൽ സ്വീകരിക്കാൻ തയാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |