ആലത്തൂർ: താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കാൻ കടമ്പകളേറെയുണ്ട്. 2020 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാൻ കെട്ടിടവും ഉപകരണങ്ങളും സജ്ജമായെങ്കിലും പരിശീലനം നേടിയ ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പരിശീലനം നേടിയെത്തിയ ഡോക്ടർ ഇവിടെ നിന്ന് സ്ഥലംമാറിപ്പോയി. ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ഇനി ജില്ലാ മെഡിക്കൽ ഓഫീസ് തന്നെ കനിയണം. കൂടാതെ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാനായി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ഇലക്ട്രിക്കൽ ഡയറക്ടറേറ്റിന്റെ അനുമതിയും ലഭിക്കണം. രണ്ട് നേഴ്സിംഗ് പാരാമെഡിക്കൽ ജീവനക്കാരെ ജില്ലാ ആശുപത്രിയിൽ പരിശീലനത്തിന് അയച്ചിട്ടുണ്ട്. ഇവർകൂടി തിരിച്ചെത്തിയാൽ മാത്രമേ ഡയാലിസിസ് കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ.
രണ്ടുവർഷമാണ് ജനറേറ്റർ സ്ഥാപിക്കാനുള്ള നടപടിക്രമത്തിന് വേണ്ടിവന്ന സമയം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനറേറ്റർ സ്ഥാപിച്ചത്. താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന് മുകളിലത്തെ നിലയിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അഞ്ച് ഡയാലിസിസ് കിടക്കകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടും വർഷം രണ്ട് കഴിഞ്ഞു. ഇനി ഈ ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കണം.
ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള ഡോക്ടറും നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരും എത്തുന്നതോടെ ആവശ്യമായ ടെക്നീഷ്യനെയും നിയമിക്കേണ്ടിവരും. ഇതിന് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡയാലിസിസ് കേന്ദ്രത്തിന് 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ വൃക്കരോഗ ചികിത്സാവിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. 2019 ജൂണിലാണ് 89.56 ലക്ഷം രൂപ ചെലവിൽ കെട്ടിടനിർമാണം പൂർത്തിയാക്കിയത്.
നടപടി വേഗത്തിലാക്കി ബ്ലോക്ക് പഞ്ചായത്ത്
പരിശീലനം നേടിയശേഷം സ്ഥലംമാറിപ്പോയ ഡോക്ടറെ തിരികെ നിയമിക്കാൻ ഡി.എം.ഒയുമായി ആശയവിനിമയം നടത്തി. ഇലക്ട്രിക്കൽ ഡയറക്ടറേറ്റിന്റെ അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കിടക്കകളുടെ എണ്ണം 10 ആക്കുന്നതിന് കൂടുതൽ തുക ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തും.
കെ.സി.ബിനു, വൈസ് പ്രസിഡന്റ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |