പാലക്കാട്: കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. ഇതിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്നത് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ നിർബന്ധമായും 12ന് മുമ്പ് പ്രവർത്തകരെ കോട്ടമൈതാനത്ത് ഇറക്കി പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിർത്തിയിടണം. പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ എന്നിവ വൈകീട്ട് നാലിന് ശേഷം മുഖ്യമന്ത്രി പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്നതുവരെ കോട്ടമൈതാനം ഭാഗത്തേക്കും മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഭാഗത്തേക്കും ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ ബ്ലോക്കിംഗ് പോയിന്റുകളിലും ഇന്ന് ഉച്ചക്ക് രണ്ടിനുശേഷം അത്യാഹിത വാഹനങ്ങൾ ഒഴികെ മോട്ടോർ സൈക്കിൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
നിയന്ത്രണം ഇങ്ങനെ:
തൃശൂർ, വടക്കഞ്ചേരി ഭാഗത്തുനിന്നും വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ഉച്ചയ്ക്ക് രണ്ടുമുതൽ കണ്ണനൂർ- തിരുനെല്ലായ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി അതുവഴിതന്നെ തിരിച്ചുപോകണം. ചിറ്റൂർ, വണ്ടിത്താവളം നിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട്, ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്‌റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി അതുവഴി തിരിച്ച് പോകണം. കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ നിന്നുവരുന്ന ബസുകൾ ഒലവക്കോട് ബൈപാസ് മണലി വഴി സ്‌റ്റേഡിയത്തെത്തി അതുവഴിതന്നെ തിരിച്ച് പോകണം. വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ നിന്നുവരുന്ന ബസുകൾ ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയത്തിലെത്തി അതുവഴി തിരിച്ച് പോകണം. എല്ലാ ടൗൺ സർവീസ് ബസുകളും ഒലവക്കോട് ബൈപാസ് മണലി വഴി സ്‌റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ച് പോകണം. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പുടൂർ, പെരിങ്ങോട്ടുകുർശ്ശി ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസുകളും കാണിക്കമാതാ കോൺവെന്റിന് സമീപം സർവീസ് അവസാനിപ്പിച്ച് തിരിച്ച് പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |