SignIn
Kerala Kaumudi Online
Friday, 19 April 2024 11.08 AM IST

പരിശോധനയിൽ അലംഭാവം: ടോറസ് ലോറികൾ വീണ്ടും തടഞ്ഞ് ജനതാദൾ

protest

ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും അമിതഭാരം കയറ്റി (കരിങ്കല്ല്) വരുന്ന ടോറസ് ലോറികൾക്കെതിരെ നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് യുവ ജനതാദൾ(എസ്), ജനതാദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ വീണ്ടും ലോറികൾ തടഞ്ഞിട്ടു. മേനോൻപാറ ഒഴലപ്പതി റോഡിൽ പരിസക്കൽ ജംഗ്ഷനിലാണ് ഇന്നലെ രാവിലെ 300-ൽപ്പരം ടോറസ് ലോറികൾ തടഞ്ഞിട്ടത്. അനധികൃതമായി ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് യുവ ജനതാദളിന്റെ നേതൃത്വത്തിൽ ഒഴലപ്പതിയിൽ ടോറസ് തടഞ്ഞിരുന്നു. അന്ന് സ്ഥലെത്തെത്തിയ അധികൃതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും പേരിനു ഏതാനും വാഹനങ്ങൾക്ക് നികുതി ചുമത്തി കണ്ണിൽ പൊടിയിടുന്ന നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ആരോപിച്ചാണ് ഇന്നലെ വീണ്ടും വാഹനങ്ങൾ തടഞ്ഞിട്ടതെന്ന് സമരക്കാർ പറഞ്ഞു. അനുവദനീയമായ അളവിൽ നിന്നും പല മടങ്ങു ഭാരം കയറ്റിയ ടോറസ് ലോറികൾ പോകുന്നതു മൂലം റോഡുകൾ മുഴുവൻ തകർന്നു തരിപ്പണമായ നിലയിലാണ്. റോഡുകൾ ഭൂരിഭാഗങ്ങളിലും വൻഗർത്തങ്ങൾ രൂപാന്തരപെട്ടിരിക്കുന്നു. മാത്രമല്ല പാതയോരങ്ങളിൽ താമസിക്കുന്നവർക്ക് പൊടിപടലങ്ങളുടെ ശല്യം ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുകയാണ്.

ഇന്നലെ രാവിലെ പരിസക്കൽ ജംഗ്ഷനിൽ ലോറികൾ തടഞ്ഞിട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊഴിഞ്ഞാമ്പാറ പൊലീസ് സി.ഐ എം.ശശിധരൻ, ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി.എം.അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ സന്തോഷ് കുമാർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. സ്‌പെഷൽ ഡ്രൈവ് നടത്തി പത്ത് ദിവസത്തിനകം ഇത്തരം നിയമ ലംഘനങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരത്തിനിറങ്ങുമെന്ന് സമരക്കാർ പറഞ്ഞു. യുവ ജനതാദൾ ജില്ല അദ്ധ്യക്ഷൻ അഡ്വ.ടി.മഹേഷ്, ജില്ല കമ്മിറ്റിയംഗം വിജീഷ്, നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എസ്.ഷാഹിദ്, എം.സതീഷ്, എം. ജാസിർ ഹുസയിൻ തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ചതിന്റെ പേരിൽ ഇരുപതോളം പേർക്കെതിരെ കേസെടുത്തു. പരിശോധനയിൽ അനധികൃതമായി ഭാരം കയറ്റി വന്ന വാഹനങ്ങൾക്ക് 3.96 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ തവണ തടഞ്ഞ ലോറികളിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ പിഴ ചുമത്തിയിരുന്നു. ഇതു കൂടാതെ ഇന്നലെ പുലർച്ചെ ഒരു മണിക്ക് കൊഴിഞ്ഞാമ്പാറ സി.ഐ എം.ശശിധരെന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ഭാരം കയറ്റി വന്ന ഒമ്പത് വാഹനങ്ങൾക്ക് 3.38 ലക്ഷം രൂപയും പിഴ ചുമത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, LORRY, JANADADAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.