പാലക്കാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പരമാവധി വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വാക്സിനേഷൻ യജ്ഞത്തിന് ആരോഗ്യവകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ജില്ലയിൽ 15 മുതൽ 17 വരെ പ്രായമുള്ളവർക്ക് ജനുവരിയിൽ കൊവിഡ് പ്രതിരോധകുത്തിവെയ്പ്പ് ആരംഭിച്ചുവെങ്കിലും പൂർണതോതിൽ എത്തിയിട്ടില്ല. ഇതിനെ തുടർന്നാണ് പുതിയ അദ്ധ്യായന വർഷത്തിൽ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പേ പരമാവധി വിദ്യാർത്ഥികളെ കൊവിഡിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ വാക്സിനേഷൻ യജ്ഞം ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ജില്ലയിൽ 15 മുതൽ 17 വരെ പ്രായമുള്ള 87 ശതമാനം കുട്ടികൾക്ക് ആദ്യഡോസ് വാക്സിനും 52.8 ശതമാനം കുട്ടികൾക്ക് രണ്ടാംഡോസുമാണ് നൽകിയിട്ടുള്ളത്. 12 മുതൽ 14 വരെ പ്രായമുള്ള 25 ശതമാനം കുട്ടികൾക്ക് ആദ്യഡോസും നൽകിയെങ്കിൽ 7.36 ശതമാനം കുട്ടികൾക്കു മാത്രമാണ് രണ്ടാംഡോസ് നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം പിൻവലിച്ചെങ്കിലും കൊവിഡ് കേസുകൾ പൂർണമായി കുറഞ്ഞിട്ടില്ല. ഇത്തരമൊരു സഹാചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതിനുമുമ്പ് ഭൂരിഭാഗം കുട്ടികൾക്കും കുത്തിവെയ്പ്പ് നടത്തി കൊവിഡ് വ്യാപനം തടയുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്.
വാക്സിൻ എല്ലാ പി.എച്ച്.സി വഴിയും
സ്‌കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം നടത്തുന്നത്. ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾവഴി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ വാക്സിനേഷൻ നൽകും. കൊവിൻ പോർട്ടൽവഴി രജിസ്റ്റർ ചെയ്‌തോ നേരിട്ട് വാക്സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്‌തോ വാക്സിൻ സ്വീകരിക്കാം. സ്‌കൂൾ ഐ.ഡി കാർഡോ, ആധാർ കാർഡോ കൊണ്ടുപോകണം.
നിലവിൽ വാക്സിൻ കേന്ദ്രങ്ങളിൽ കാര്യമായ തിരക്കില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം. 15 മുതൽ 17 വരെയുള്ള കുട്ടികൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
ഡോ. സെൽവരാജ്, ഡെപ്യൂട്ടി ഡി.എം.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |