റെയിൻ ഗാർഡ് ചെയ്യാനുള്ള പ്ലാസ്റ്റിക് ഷീറ്റിന് പൊതുവിപണിയിലെ കിലോഗ്രാമിന് വില- 180- 190 രൂപ.
ടാർ മിശ്രിത പശ 58- 65 രൂപ.
വടക്കഞ്ചേരി: മഴക്കാലത്ത് റബ്ബർ ടാപ്പിംഗ് നടത്തുന്നതിനു വേണ്ടിയുള്ള റെയിൻ ഗാർഡ് (മഴമറ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ ആരംഭിച്ചു. മഴയ്ക്ക് താത്കാലിക ശമനമായതോടെയാണ് കർഷകർ പണികൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഞൊറിവെച്ച് മരങ്ങളിൽ ഒട്ടിക്കുന്നതിനുള്ള പ്ലാസ്റ്റിക് കടലാസ്, ടാർ നിർമ്മിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനും മഴക്കുമുമ്പായി മരങ്ങളിൽ സ്ഥാപിക്കുന്നതിനും വേണ്ട ഒരുക്കങ്ങളിലാണ്.
റബ്ബർ ബോർഡ് 100 ശതമാനം സബ്സിഡി നിരക്കിൽ രണ്ട് ഹെക്ടർ വരെയുള്ള കർഷകർക്ക് റെയിൻ ഗാർഡ് സംവിധാനം ഒരുക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റും പശയും റബ്ബർ ഉല്പാദക സംഘങ്ങൾ മുഖേന പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്യുന്നുണ്ട്. മാർച്ചിൽ ഇതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കി പണമടച്ച കർഷകർക്കാണ് ഇപ്പോൾ ആവശ്യമായ സാമഗ്രികൾ റബ്ബർ ബോർഡ് ഉല്പാദക സംഘങ്ങൾ മുഖേന വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക്കിടുന്നതിന് മരത്തിന് 55 രൂപയോളം ചെലവു വരും. പ്ലാസ്റ്റിക്ക് പിടിപ്പിച്ചു തരുന്നതിനു മരത്തിനു 10- 12 രൂപയാണ് കൂലി.
റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്
വെട്ടുപട്ടക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടിക്കളഞ്ഞ് പശ തേച്ച് ഞൊറിവെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിക്കും. അതിനുമുകളിൽ മഴവെള്ളം ഇറങ്ങാത്ത രീതിയിൽ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലർ ക്ലിപ്പ് ചെയ്താണ് മരങ്ങളിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിന് ഒരേസമയം അഞ്ച് തൊഴിലാളികളുടെ സേവനം വേണം. തൈ റബ്ബറുള്ളവരും നാമമാത്ര കർഷകരും റെഡിമെയ്ഡ് ഷെയ്ഡുകളും റബ്ബർ മരങ്ങളിൽ പിടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ടാപ്പിംഗ് നിർത്തിവെച്ച തോട്ടങ്ങളും കഴിഞ്ഞവർഷം റബ്ബർ വില കുറവുമൂലം ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളിലുമാണ് ടാപ്പിംഗിനായി ഷെയ്ഡ് ഇടുന്നത്.
മഴയ്ക്കു മുമ്പ് പണിതീർക്കണം
റെയിൽ ഗാഡ് പിടിപ്പിക്കുന്നതിനു വേണ്ട പ്ലാസ്റ്റിക്ക്, പശ, മറ്റു സാമഗ്രികൾ എന്നിവയ്ക്ക് പൊതുവിപണിയിൽ വില ഉയർന്നെങ്കിലും റബ്ബർ ബോർഡ് സഹായം ഒരുപരിധിവരെ കർഷകർക്ക് താങ്ങായിട്ടുണ്ട്. കനത്ത മഴയ്ക്ക് മുമ്പുതന്നെ റബ്ബർ മരങ്ങളിൽ പശതേച്ച് റെയിൻ ഗാർഡ് ചെയ്തില്ലെങ്കിൽ മഴയിൽ പശ മരത്തിൽ ഒട്ടിപ്പിടിക്കാതിരിക്കുകയും ടാപ്പിംഗ് നടക്കുമ്പോൾ മഴവെള്ളമിറങ്ങി റബ്ബർ പാൽ നഷ്ടപ്പെടുകയും ചെയ്യും. മഴയ്ക്കു മുമ്പ് റെയിൻ ഗാർഡ് സ്ഥാപിക്കാൻ കഴിയാതെ വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പ്രാദേശിക റബ്ബർ ഉല്പാദക സൊസൈറ്റികൾ വഴി പ്ലാസ്റ്റിക്ക് സാമഗ്രികൾ ഭാഗികമായി എത്തിയെങ്കിലും കർഷകർക്ക് പൂർണമായ തോതിൽ ലഭിക്കാത്തതിനാൽ പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |