നെന്മാറ: നെന്മാറ വനം ഡിവിഷനിൽ താത്കാലിക എലിഫ് സ്‌ക്വാഡ് രൂപീകരിക്കാൻ ഉത്തരവായി. ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദനാണ് നെന്മാറ ഡി.എഫ്.ഒയ്ക്ക് അയച്ച ഉത്തരവിൽ നെന്മാറ വനം ഡിവിഷനുകീഴിൽ താത്കാലികമായി എലിഫന്റ് സ്‌ക്വാഡിനു അനുമതി നൽകിയതായി ഡി.എഫ്.ഒ സി.പി.അനീഷ് അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, അഞ്ച് വാച്ചർമാർ എന്നിങ്ങനെ 12 തസ്തികകളിലായി വർക്കിംഗ് അറേഞ്ച്മെന്റിലോ ഡെപ്യൂട്ടേഷനിലോ നിയമിച്ചാണ് താത്കാലികമായി പ്രവർത്തനം തുടങ്ങുക.
നെന്മാറ ഡിവിഷനിലെ മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കുക, കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്തുക, വന്യമൃഗങ്ങൾ തകർക്കുന്ന വൈദ്യുത വേലി പുനസ്ഥാപിക്കുക തുടങ്ങിയ ചുമതലകൾ ഈ പ്രത്യേക സ്‌ക്വാഡിനായിരിക്കും. നെന്മാറ വനം ഡിവിഷന് കീഴിൽ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂർ വനം റേഞ്ചിൽ ഉൾപ്പെട്ട തമിഴ്നാട് അതിർത്തിയോട് ചേർന്ന ചെമ്മണാമ്പതി മുതൽ പീച്ചി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ പാലക്കുഴി വരെയുള്ള പ്രദേശങ്ങളും പ്രത്യേക സ്‌ക്വാഡിന്റെ പ്രവർത്തന പരിധിയിൽ വരും.
നെന്മാറ വനം ഡിവിഷനിൽ ഉൾപ്പെട്ട മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലായി നിരവധിപേർക്ക് വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഉൾപ്പെടെ അപകടങ്ങളും വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുള്ള മേഖലയാണ്. മേഖലയിലെ കർഷക സംഘടനകളും മറ്റും ഈ ആവശ്യത്തിനായി വനം ഓഫീസുകളിലും മറ്റും നിരവധിതവണ സമരം നടത്തിയിട്ടുണ്ട്. എലിഫന്റ് സ്‌ക്വാഡിനായി പ്രത്യേക വാഹനം അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് നെന്മാറ ആസ്ഥാനമായി നെന്മാറയിലെ പഴയ നെല്ലിയാമ്പതി റേഞ്ച് ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തനം തുടങ്ങും. നിലവിൽ താത്കാലിക സംവിധാനമെന്ന നിലയിൽ ആറുമാസത്തേക്കാണ് പ്രവർത്തനം അനുവദിച്ചിരിക്കുന്നത്.
നെല്ലിയാമ്പതി റോഡിൽ കാട്ടാന ഇറങ്ങി
നെമ്മാറ നെല്ലിയാമ്പതി സംസ്ഥാനപാതയിൽ കാട്ടാന നിലയുറപ്പിച്ചത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസത്തിന് കാരണമായി. ഇന്നലെ വൈകുന്നേരം നാല് മണിയോടെ കുണ്ടർ ചോലക്കും മരപ്പാലത്തിനും ഇടയിൽ ഉള്ള വളവിൽ കൊമ്പൻ റോഡിൽ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം തടസപ്പെടുകയായിരുന്നു. നെല്ലിയാമ്പതി കണ്ടു മടങ്ങിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി. കൊമ്പൻ റോഡിൽ നിന്നും കാട്ടിലേക്കു കയറിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |