ചിറ്റൂർ: നല്ല നിലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ചിറ്റൂർ സബ് ഡിപ്പോയെ ഒപ്പറേറ്റിംഗ്
സെന്ററാക്കുന്നു. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓഫീസുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഓഫീസ് ജീവനക്കാരിൽ കുറവുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെങ്കിലും മറ്റ് ജീവനക്കരെയും സർവീസിനെയും ഇത് ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ ഡിപ്പോയെ തരംതാഴ്ത്താനുള്ള നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്തുണ്ട്.
മുൻ മുഖ്യമന്ത്രി കെ.കരുണകരൻ ശിലാസ്ഥാപനം നടത്തിയ ഓപ്പറേറ്റിംഗ് സെന്റർ 1991ൽ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ശങ്കരനാരായണൻ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. 14 റൂട്ടുകളിൽ സർവീസ് നടത്തിയായിരുന്നു തുടക്കം. പിന്നിട് അത് 36 സർവീസ് ആയതോടെ 2000 ഫെബ്രുവരി 4ന് ഒപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോയായി ഉയർത്തുകയായിരുന്നു. നല്ല വരുമാനത്തെ തുടർന്ന് ഡിപ്പോയ്ക്ക് അവാർഡും ലഭിച്ചിരുന്നു. ഇതിനിടയിൽ സബ്ബ് ഡിപ്പോ വീണ്ടും ഒപ്പറേറ്റിംഗ് സെന്റർ ആക്കാനുള്ള കോർപറേഷന്റെ തിരുമാനിച്ചു. ഇതിനെതിരെ ജീവനക്കാർ ഉൾപ്പെടെ ബഹുജന സമരം നടത്തിയപ്പോൾ തീരുമാനം പിൻവലിക്കുകയായിരുന്നു. അടുത്തകാലം വരെ നാൽപ്പത്തിരണ്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സർവീസുകൾ പൂർണമായി റദ്ദാക്കിയിരുന്നു. പിന്നീട് നിയന്ത്രണങ്ങളിൽ ഇടവ് വന്നതോടെയാണ് 29 സർവ്വീസുകളോടെ ഡിപ്പോ പ്രവർത്തിക്കാൻ തുടങ്ങിയത്. ആവശ്യത്തിന് ജീവനക്കാർ ഉണ്ടെങ്കിൽ നാൽപ്പത്തിരണ്ട് സർവീസുകളും നടത്താൻ കഴിയും.
പുനഃപരിശോധിക്കണമെന്ന് ജീവനക്കാർ
സംസ്ഥാനത്ത് ഇത്രയും സൗകര്യങ്ങളുള്ള ഡിപ്പോ കുറവാണ്. നിലവിലുള്ള റൂട്ടുകളിൽ മുടക്കം കൂടാതെ സർവീസ് നടത്തിയാൽ വരുമാനം വർദ്ധിക്കും. മറ്റ് ഡിപ്പോകളെ അപേക്ഷിച്ച് അന്തർ-സംസ്ഥാന സർവീസുകൾക്കും ഏറെ സാദ്ധ്യതയുള്ള ഡിപ്പോയാണ് ചിറ്റൂർ.
ഡിപ്പോയെ തരംതാഴ്ത്താനുള്ള കോർപ്പറേഷന്റെ നടപടി തൊഴിലാളി ദ്രോഹമാണെന്നും നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്തുണ്ട്.
സബ്ബ് ഡിപ്പോ നിർത്തലാക്കാനുള്ള ഉത്തരവ് പിൻവലിക്കണം
സബ് ഡിപ്പോ നിർത്തലാക്കാനുള്ള ഉത്തരവ് പിൻവലിക്കണെമെന്ന് കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഡിപ്പോ നിർത്തലാക്കുന്നത്. ചിറ്റൂരിന്റ വികസന സാധ്യതകളെ പിന്നോക്കം വലിക്കുന്ന ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻതിരിയണം. അന്തർ സംസ്ഥാന സർവീസടക്കം 46 സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയ്ക്ക് മികച്ച വരുമാനത്തിന് പുരസ്‌കാരം ലഭിച്ചതാണ്. അന്തർ സംസ്ഥാന സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ സർവ്വീസ് ആരംഭിച്ചാൽ വരുമാനം നേടാൻ ഒരു പ്രയാസവുമുണ്ടാകില്ല. ഡിപ്പോ നിർത്തലാക്കിയാൽ പിന്നാക്ക പ്രദേശമായ ചിറ്റൂരിൽ ഇപ്പോഴുള്ളതിലും യാത്ര ദുരിതം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |