പാലക്കാട്: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബെമൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 4,143 കോടി രൂപ. ബെമലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണിത്. 2020 –21 ൽ 3,557 കോടിയായിരുന്ന വിറ്റുവരവ് 2021–22ൽ 16 ശതമാനം ഉയർന്നു. പ്രതിരോധമേഖലയിൽ നിന്നുള്ള വിറ്റുവരവ് 700 കോടി രൂപയാണ്. മൈനിംഗ്, കൺസ്ട്രക്ഷൻ മേഖലയിൽ നിന്ന് 1,800 കോടി രൂപയും റെയിൽ ആൻഡ് മെട്രോ മേഖലയിൽ നിന്ന് 1,600 കോടി രൂപയുമാണ് വിറ്റുവരവ്. ഈ സാമ്പത്തിക വർഷം 10,000 കോടിയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ വില്പനയ്ക്ക് വച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ബെമൽ. കഴിഞ്ഞ സാമ്പത്തിക വർഷവും ബെമൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. 2021 – 22 ൽ 206 കോടിയാണ് ലാഭം. കഴിഞ്ഞ വർഷം ഇത് 93 കോടി രൂപയായിരുന്നു. പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന ബെമൽ, ഇന്ത്യയിൽ മെട്രോകോച്ച് നിർമ്മിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനം കൂടിയാണ്.
ബെമൽ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള നപടപടി പുരോഗമിക്കുകയാണ്. ഒരു ഇന്ത്യൻ കമ്പനിയും വിദേശ കമ്പനിയുമാണ് അവസാന പട്ടികയിലുള്ളത്. ഇന്ത്യയിൽ നാല് നിർമ്മാണ യൂണിറ്റുകളും 4,500 ഏക്കർ സ്ഥലവും ഉൾപ്പെടെ 56,000 കോടിയുടെ ആസ്തിയുള്ള ബെമൽ ഓഹരിവിപണിയിയിലെ വില കണക്കാക്കിയാണ് വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ആയിരത്തിനും ആയിരത്തി അഞ്ഞൂറ് കോടി രൂപയ്ക്കും ഇടയിൽ വിലയിട്ടാണ് മിനി നവരത്ന കമ്പനിയെ വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |