പാലക്കാട്: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതിക്കായി 12000 കോടി രൂപ നീക്കിവെച്ചതായും സ്മാർട്ട് മീറ്റർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കായി സ്ഥാപിച്ച നാല് അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുടെയും 87 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്മാർട്ട് മീറ്റർ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ലാഭമാണ്. വൈദ്യുതിക്ക് ഏറ്റവും കൂടുതൽ ചാർജ്ജ് ഈടാക്കുന്ന പീക്ക് അവറുകളിൽ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണെങ്കിൽ സ്മാർട്ട് മീറ്റർ ലാഭകരമാകും. വൈദ്യുതി ഉൽപ്പാദന രംഗത്ത് കേരളം 173 മെഗാവാട്ട് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ച് 38 മെഗാവാട്ട് ലഭിക്കുന്ന നാല് പദ്ധതികൾ കമ്മിഷൻ ചെയ്തതായും മന്ത്രി പറഞ്ഞു. രാജ്യം മുഴുവൻ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ലഭ്യതയിൽ കുറവ് പ്രതീക്ഷിക്കുന്ന സമയത്ത് കേരളത്തിൽ വലിയ സാദ്ധ്യതകളുള്ള ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളോടുള്ള എതിർപ്പ് മാറ്റിവയ്ക്കാൻ സമൂഹം തയ്യാറാവണം. ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാർഗമാണ് ഹൈഡ്രോ ഇലക്ട്രിക്കൽ പദ്ധതികൾ. വ്യവസായ ആവശ്യത്തിന് കേരളത്തിൽ വൈദ്യുതി കുറഞ്ഞനിരക്കിൽ നൽകിയാൽ കൂടുതൽ വ്യവസായികളെ ആകർഷിക്കാനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. വി.ആർ.ഹരി, ആർ.സുകു, ടി.വത്സല, വിജയലക്ഷ്മി, ഓമന മുരുകൻ, കെ.വി.പ്രഭാകരൻ പങ്കെടുത്തു.
കൂടുതൽ സ്റ്റേഷനുകൾ പരിഗണനയിൽ
ഓരോ 50 കിലോമീറ്റർ പരിധിയിലും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികൾ മന്നോട്ട് വരികയാണെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കും. ചാർജിംഗ് സ്റ്റേഷനുകളോട് അനുബന്ധിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |