പാലക്കാട്: ഇത്തവണ നേരത്തെ കാലവർഷം എത്തുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും മഴ ഇല്ലാത്തതിനെ തുടർന്ന് ഒന്നാംവിള കൃഷിയുടെ പ്രവർത്തനങ്ങൾ താളംതെറ്റുന്നത് ജില്ലയിലെ കർഷകരെ ആശങ്കയിലാക്കുന്നു. ഞാറ്റടി തയ്യാറാക്കിയ മിക്ക പാടങ്ങളിൽ വെള്ളമില്ലാതെ ഞാറുകൾ ഉണക്കുഭീഷണിയിലാണ്. കൂടാതെ മൂപ്പെത്തിയ ഞാറുകൾ പറിച്ചു നടാനും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇത്തവണ ജില്ലയിൽ വേനൽമഴ അധികം ലഭിച്ചതിനെ തുടർന്ന് പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ പൊടിവിത നടത്തേണ്ട പ്രദേശങ്ങളിലെ കർഷകർപോലും നടീലിനായി ഞാറു പാകുകയായിരുന്നു.
നിലവിൽ കാർഷിക കലണ്ടർ പ്രകാരം ജൂൺ പത്തിനും 25നും ഇടയിൽ നടീൽ പൂർത്തിയാക്കണം. ഞാറിന് മൂപ്പുകൂടുന്നതിന് മുമ്പ് നടീൽ നടത്തിയില്ലെങ്കിൽ വിളവിനെയും ബാധിക്കും. ഒന്നാംവിള പ്രവർത്തനങ്ങൾ വൈകിയാൽ അത് രണ്ടാംവിള പ്രവർത്തനത്തേയും പ്രതിസന്ധിയിലാക്കും. നിലവിലെ സാഹചര്യത്തിൽ ഡാമുകളിലെ വെള്ളം ലഭ്യമാക്കുന്ന മുറയ്ക്കു മാത്രമേ കർഷകർക്ക് കാർഷിക കലണ്ടർ പ്രകാരം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. സാധാരണ ഒന്നാംവിള പൂർണമായും മഴയെ ആശ്രയിച്ചാണ് ചെയ്യുക. രണ്ടാംവിളയ്ക്കു മാത്രമാണ് കനാലുകൾ തുറക്കുക.
മലമ്പുഴ ഡാം തുറക്കണമെന്ന്
നിലവിൽ മംഗലം, പോത്തുണ്ടി ഡാമുകളുടെ ഇടത്- വലത് കനാലുകൾ കർഷകരുടെ ആവശ്യത്തെ തുടർന്ന് തുറന്നിട്ടുണ്ട്. മംഗലം ഡാം പത്ത് സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാം 50 സെന്റീമീറ്റർ വീതവുമാണ് നിലവിൽ തുറന്നിരിക്കുന്നത്. ഇതോടെ ഈ മേഖലയിലുള്ള കർഷകർക്ക് ഏറെ ആശ്വമാണ്. എന്നാൽ കാലവർഷം ശക്തമായാൽ ജലവിതരണം നിർത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ മലമ്പുഴ ഡാം തുറക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മഴ ഇല്ലാത്തതിനെ തുടർന്ന് വെള്ളം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അധികൃതരുമായി ചർച്ച നടത്തി. നിലവിൽ പലഭാഗത്തും കനാലുകളിൽ പണികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് വെള്ളിയാഴ്ച ഡാം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കാർത്തിക, എ.ഇ, മലമ്പുഴ ഡാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |