ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിലെ ബ്ലാക്ക് സ്‌പോട്ടുകളിലും സ്ഥിരം അപകട കേന്ദ്രങ്ങളിലും ജാഗ്രത ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായി. കെ.പ്രേംകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് എപ്പോഴും മിന്നിക്കത്തുന്ന ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായത്. വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒന്നെങ്കിലും റോഡിലേക്ക് തിരിച്ച് വയ്ക്കാനുള്ള നിർദേശം നൽകും. ലക്കിടി- കൂട്ടുപാത ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും. അപകടം കുറയ്ക്കാൻ ഇതുവഴി കഴിയുമെങ്കിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
കെൽട്രോൺ വഴി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിക്കും. അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും യുവാക്കളായതിനാൽ കോളേജുകളും ഹയർസെക്കൻഡറി സ്‌കൂളുകളും കേന്ദ്രീകരിച്ച് ബോധവത്കരണം നൽകും. അപകടത്തിൽപെടുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്താനും ഓട്ടോ- ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു.
അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും ഇതുവരെ നടന്ന അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ബോർഡുകളും സ്ഥാപിക്കും. സ്‌പോൺസർമാരെ കണ്ടെത്തി ജൂൺ 30നകം ഇത്തരം ബോർഡുകൾ സ്ഥാപിക്കും. യോഗത്തിൽ ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ.ജാനകി ദേവി, വൈസ് ചെയർമാൻ കെ.രാജേഷ്, സെക്രട്ടറി എ.എസ്.പ്രദീപ്, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ആർ.രാജേഷ്, മോട്ടോർ വാഹന വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |