SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.21 PM IST

തകർന്നടിഞ്ഞ് അലനല്ലൂർ സ്കൂളിലെ ചുറ്റുമതിൽ

mathil

അലനല്ലൂർ: മഴക്കാലമാകുന്നതോടെ തകർന്നടിയുന്ന അലനല്ലൂർ ഗവ.വി.എച്ച്.എസ് സ്കൂളിന്റെ ചുറ്റുമതിൽ പുതുക്കിപ്പണിയാൻ ആരും മുന്നോട്ടുവരാത്തത് മൂലം ഇതുവഴി പോകുന്ന യാത്രക്കാരും കുട്ടികളും ഏറെ ഭീതിയിലാണ്. രക്ഷിതാക്കളും യാത്രക്കാരും പരാതി പറഞ്ഞ് മടുത്തതല്ലാതെ തകർന്ന ചുറ്റുമതിൽ നന്നാക്കാൻ അധികൃതരാരും ശ്രമിക്കാത്തതിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്കൂൾ പരിസരത്തെ നാട്ടുകാർ.

ഓരോ വർഷവും മതിലിടിഞ്ഞ് വീണ് തകരുമ്പോഴും ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകുമെന്നല്ലാതെ ആരും ഇതുവരെ നടപടി എടുത്തിട്ടില്ല. ഏകദേശം 450 മീറ്റർ ചുറ്റളവുള്ള ചുറ്റുമതിലിന്റെ പകുതിയോളം ഭാഗം പൂർണമായും ഭാഗികമായും തകർന്ന് കിടക്കുന്ന അവസ്ഥയാണ്. ചില ഭാഗങ്ങൾ റോഡിലേക്ക് തള്ളിയാണ് നിൽക്കുന്നത്. മഴ കനത്താൽ ഇതും ഇടിഞ്ഞു വീഴും.

കഴിഞ്ഞ വേനൽമഴയിൽ സ്‌കൂളിന്റെ പിൻഭാഗത്തുള്ള മതിലിന്റെ ഭാഗം റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷയുടെ അരികിലേക്കാണ് മറിഞ്ഞു വീണത്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന അലനല്ലൂർ- തിരുവിഴാംകുന്ന് റോഡിനോട് ചേർന്ന ചുറ്റുമതിലിന്റെ ഭാഗങ്ങളാണ് ഏതുനിമിഷവും തകരാനായി നിൽക്കുന്നത്.

കൊവിഡ് കാലത്തിനു മുമ്പ് രൂപീകരിച്ച പി.ടി.എ കമ്മിറ്റി തന്നെയാണ് ഇപ്പോഴും സ്‌കൂളിലുള്ളത്. പല പി.ടി.എ ഭാരവാഹികളുടെയും മക്കൾ സ്‌കൂളിൽ ഇപ്പോൾ പഠിക്കാത്തതിനാൽ വിദ്യാലയത്തിന്റെ പ്രശ്നങ്ങളിൽ ഇവരാരും ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലവർഷം ശക്തമാകുന്നതോടെ ഏത് നിമിഷവും മതിലിന്റെ ഏത് ഭാഗവും വീഴുമെന്ന ഭീതിയാണ് വിദ്യാർത്ഥികൾക്കും സമീപവാസികളും.

നടപടിയെടുക്കാതെ അധികൃതർ

ജില്ലാ പഞ്ചായത്തിനും വിദ്യാഭ്യാസ വകുപ്പിനും സ്‌കൂൾ അധികൃതർ തന്നെ നിരന്തരം വിഷയം അറിയിക്കുന്നുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. അഞ്ച് മുതൽ വി.എച്ച്.എസ്.ഇ ഉൾപ്പടെ പ്ലസ് ടു വരെ ക്ലാസുകളിലായി 3000 ഓളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. പല ആവശ്യങ്ങൾക്കായി സ്‌കൂളിൽ വരുന്ന എം.എൽ.എ, എം.പി, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്കെല്ലാം കുട്ടികൾ തന്നെ വർഷങ്ങളായി പരാതി സമർപ്പിക്കാറുണ്ട്. വിശാലമായ കളിസ്ഥലം മദ്ധ്യത്തിലായതിനാൽ ചുറ്റുമതിലിനോട് ചേർന്നാണ് എല്ലാ വിഭാഗം ക്ലാസ് മുറികളും സ്ഥിതിചെയ്യുന്നത്. നിലവിൽ വടക്കുഭാഗത്ത് മതിൽ പൂർണമായും തകർന്ന് ഇല്ലാതെയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.