79.87% വിജയം
എ പ്ലസ്- 2055 കുട്ടികൾക്ക്.
148 സ്‌കൂളുകളിലായി 29,460 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.
ഉപരിപഠനത്തിന് അർഹത നേടിയത് 23,530 കുട്ടികൾ.
പാലക്കാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 79.87 ശതമാനം വിജയം. കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും പഠിച്ചാണ് ജില്ലയ്ക്ക് വിജയം നേടാനായത്. ജില്ലയിലെ 148 സ്‌കൂളുകളിലായി 29,460 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 23,530 കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടി. 2055 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയ്ക്ക് ഇത്തവണ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം 85.99 ശതമാനം പേർ വിജയിച്ച് ഒമ്പതാമത് എത്തിയിരുന്നു. ഇത്തവണ വിജയ ശതമാനത്തിൽ സംസ്ഥാനത്ത് പത്താമതാണ് ജില്ലയുടെ സ്ഥാനം. 3.12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
കൂടാതെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത് 3341 പേർക്കായിരുന്നു. ജില്ലയിൽ ആറ് സ്‌കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. ഇതിൽ സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി മലമ്പുഴ ആശ്രമം എച്ച്.എസ്.എസ് ഉൾപ്പെടും. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 5866 പേർ പരീക്ഷയെഴുതി. ഇതിൽ 2281 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 38.89 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 46.24 ശതമാനമായിരുന്നു വിജയം. 39 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 101 പേർക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |