ഷൊർണൂർ: ഗവ.ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് ഇടമില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. 33 കിടക്കകളുടെ സൗകര്യത്താൽ രോഗികൾക്ക് ആശ്വാസമായിരുന്ന ഷൊർണൂർ ഗവ.ആശുപത്രിയാണ് അധികൃതരുടെ അവഗണന പേറി കിടത്തി ചികിത്സയും വിദ്ധഗ്‌ദ ചികിത്സകളുമില്ലാതെ രോഗികളുടെ സന്ദർശന കേന്ദ്രം മാത്രമായി മാറിയിരിക്കുന്നത്.
40 വർഷം മുമ്പ് രോഗികൾക്ക് ലഭിച്ചിരുന്ന സേവനങ്ങൾ പോലും ഇപ്പോൾ ലഭ്യമാകുന്നില്ല. നാൽപ്പത് വർഷം മുമ്പ് ഷൊർണൂർ ഗവ.ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും സ്ത്രീകൾക്ക് പ്രസവ സൗകര്യവും ഉണ്ടായിരുന്നു എന്നാൽ ഇന്ന് അതില്ലെന്ന് മാത്രമല്ല ജനന രജിസ്‌ട്രേഷൻ നടത്താത്ത കേരളത്തിലെ ഏക നഗരസഭ ഷൊർണൂരായി മാറിയിരിക്കയാണ്.
ഷൊർണൂർ നഗരസഭാ പരിധിക്കുള്ളിൽ ഇത്തരം സൗകര്യങ്ങൾക്കുള്ള ആശുപത്രി സംവിധാനമില്ലാത്തതാണ് കാരണം. മാത്രമല്ല ഇ.എൻ.ടി.ഓർത്തോ,തുടങ്ങിയ സ്‌പെഷലിസ്റ്റ് വിഭാഗങ്ങളും ഇവിടെ ഇല്ല.
ഡയാലിസിസ് യൂണിറ്റും മാസത്തിലൊരിക്കൽ പരിശോധിക്കുന്ന നേത്രരോഗ വിഭാഗവും ഈ അടുത്ത മാസങ്ങളായാണ് പ്രവൃത്തിക്കാൻ തുടങ്ങിയത്. ഇവ മാത്രമാണ് അടുത്ത കാലത്ത് ഷൊർണൂർ ഗവ. ആശുപത്രിയിൽ നിന്നും ജനങ്ങൾക്ക് കിട്ടുന്ന പുതിയ സേവനങ്ങൾ.
നിലവിലുള്ള ഒ.പി പരിശോധനയ്ക്കും ലഭ്യമാകുന്ന മരുന്നുകൾക്കുമായി നൂറ് കണക്കിന് ആളുകളാണ് ഗവൺമെന്റ് ആശുപത്രിയെ ആശ്രയിക്കുന്നത്.
ഷൊർണൂർ റെയിൽവെയിലുണ്ടാകുന്ന അപകടങ്ങൾക്കും ഹൃദയസംബന്ധമായി പെട്ടന്ന് ലഭ്യമാക്കേണ്ട ചികിത്സാ സൗകര്യങ്ങൾ എന്നിവയ്ക്ക് ഒറ്റപ്പാലത്തുള്ള സ്വകാര്യ ആശുപത്രികളെയോ തൃശൂർ മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടാണ് ഇവിടുത്തുകാർ.
രോഗികൾക്ക് ആശ്രയമായ നിലവിലുള്ള ഡയാലിസിസ് സംവിധാനത്തിന്റെ എണ്ണം വർദ്ധിപ്പിക്കുക എന്നത് മറ്റൊരു പ്രധാന ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും ഗൈനക്കോളജി, ഇ.എൻ.ടി.ഓർത്തോ വിഭാഗം എന്നിവരുടെ സേവനങ്ങളെങ്കിലും വേണമെന്നാണ് ഷൊർണൂരിലെ ജനങ്ങളുടെ ആവശ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |