റേസുകളിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപ പിഴ.
പാലക്കാട്: ഇരുചക്രവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ 'ഓപ്പറേഷൻ റേസ്' പരിശോധന ജില്ലയിൽ ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. അമിത വേഗത്തിനൊപ്പം വാഹനങ്ങളിലെ അഭ്യാസ പ്രകടനം, അപകടകരമായും സിഗ്നൽ തെറ്റിച്ചും വാഹനമോടിക്കൽ എന്നിവയിലും പിടിവീഴും. ജില്ലയിലെ ആറ് താലൂക്കുകളിലും എൻഫോഴ്സ്‌മെന്റിന്റെ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കോളേജുകൾക്ക് സമീപത്തും മൈതാനത്തും ഇത്തരത്തിൽ അഭ്യാസ പ്രകടനങ്ങൾ പതിവാണെന്ന പരാതിയും പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
റേസുകൾ പതിവായി നടക്കുന്ന മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം, മലമ്പുഴ- കഞ്ചിക്കോട് റോഡ്, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് റോഡ്, അകമലവാരം- കവ റോഡ്, മൈതാനങ്ങൾ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തുന്നുണ്ട്. റേസുകളിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവർത്തിച്ചാൽ ഡ്രൈവർമാരുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കും. റേസുകളിൽ പങ്കെടുത്ത് അപകടമുണ്ടാക്കിയാലും പിഴ ഈടാക്കുന്നതിനൊപ്പം ലൈസൻസും റദ്ദാക്കും.
എല്ലാവിധ വാഹന റേസുകളും നിരോധിക്കും
ജില്ലയിൽ എല്ലാവിധ വാഹന റേസുകളും നിരോധിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ എല്ലാ റേസുകളും നിരോധിക്കാനാണ് ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന്റെ തീരുമാനം. കളക്ടറുടെ അന്തിമ അനുമതി ലഭിച്ചാൽ ഉത്തരവിറങ്ങുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് റേസുകളും അതുമൂലമുള്ള അപകടങ്ങളും വർദ്ധിക്കുന്ന സാചര്യത്തിലാണ് തീരുമാനം. ഇത്തരത്തിൽ റേസുകളും മത്സരങ്ങളും നടത്തേണ്ടവർ സർക്കാരിന്റെ നേരിട്ടുള്ള അനുമതി വാങ്ങേണ്ടി വരും.
പരാതി വാട്സ് ആപ്പ് വഴിയും
അമിതവേഗത പോലുള്ള പരാതികൾ മോട്ടോർ വാഹന വകുപ്പിന്റെ 9946910100 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ അറിയിക്കാം. വാഹനത്തിന്റെ നമ്പറോ മറ്റ് വിവരങ്ങളും അയച്ചാൽ മതി. പരാതി ലഭിക്കുന്ന മുറയ്ക്ക് എൻഫോഴ്സ്‌മെന്റ് സംഘം നേരിട്ടെത്തി പരിശോധിക്കും. റേസുകളിൽ പങ്കെടുക്കുകയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |