നെന്മാറ: ഒന്നാംവിള കൃഷിപ്പണികൾ ജില്ലയിൽ പുരോഗമിക്കവെ മഴ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാകുന്നു. പോത്തുണ്ടി അണക്കെട്ടിൽ എട്ട് ദിവസത്തിനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നതെന്ന് ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു. ജലസേചന വകുപ്പും കൃഷിവകുപ്പും സംയുക്തമായി പുറത്തിറക്കിയ കാർഷിക കലണ്ടർ പ്രകാരം ഒന്നാം വിളക്കായി മേയ് 15ന് മുമ്പ് തന്നെ കർഷകർ ഞാറ്റടി തയ്യാറാക്കിയിരുന്നു. പക്ഷേ കാലവർഷം പിൻവാങ്ങിയതിനെ തുടർന്ന് നെൽകൃഷിക്കായി കർഷകർക്ക് അണക്കെട്ടിലെ വെള്ളത്തെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. 108.204 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 94. 94 മീറ്റർ വെള്ളമാണ് ശേഷിക്കുന്നത്. കുടിവെള്ളത്തിനുള്ള കരുതൽ ജലശേഖരം സൂക്ഷിക്കേണ്ടതിനാൽ കാലവർഷം ശക്തമായില്ലെങ്കിൽ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൃഷ്ടിപ്രദേശത്ത് 7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഡാമിന്റെ പ്രധാന ജലസ്രോതസുകളായ മീൻ ചാടി, ചെറു നെല്ലി പുഴകളിൽ നാമമാത്രമായ നീരൊഴുക്കാണുള്ളത്. ഇടതുകര കനാൽ 18 സെന്റീമീറ്ററും വലതുകര കനാൽ 20 സെന്റീമീറ്ററുമാണ് ഷട്ടർ തുറന്ന് വെള്ളം കനാലുകളിലൂടെ വിതരണം ചെയ്യുന്നത്. ജൂൺ ഏഴിനാണ് കൃഷിക്കായി കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടത്. 16 ദിവസമായി ഇരു കനാലുകളിലൂടെയും വെള്ളം വിതരണം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും വാലറ്റ പ്രദേശങ്ങളിലെ കൃഷിപണികൾക്ക് പൂർണതോതിൽ വെള്ളം ലഭ്യമായിട്ടില്ല എന്നാണ് കർഷകരുടെ പരാതി. വർഷങ്ങൾക്കുശേഷമാണ് ജൂൺ മാസത്തിൽ ഇത്രയും നീണ്ട ദിവസങ്ങളിൽ കനാലിലൂടെ വെള്ളം വിതരണം ചെയ്യുന്നതെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |