പാലക്കാട്: ചൂടും ഇടവിട്ടുള്ള മഴയും കാരണം ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം മാത്രം 866 പേരാണ് പനിക്കായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാലുപേർ കിടത്തി ചികിത്സയും തേടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കാലവർഷം ആരംഭിച്ച് ഒരുമാസമായെങ്കിലും ജില്ലയിൽ ഇതുവരെ മഴ ശക്തിപ്പെട്ടിട്ടില്ല. ഇടവിട്ടുള്ള മഴയാണ് പകർച്ചവ്യാധികൾ പെരുകാൻ കാരണം. കഴിഞ്ഞ പത്തുദിവസത്തിനിടെ 7788 പേരാണ് ജില്ലയിൽ പനിബാധിച്ച് ചികിത്സ തേടിയത്. കാലവർഷം ശക്തിപ്രാപിച്ചാൽ പനിക്കേസുകൾ ഇനിയും ഉയരും. സംസ്ഥാനത്താകെ ഈ മാസം ഇതുവരെ 2,64,372 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. പനിക്കൊപ്പം കൊവിഡ് ബാധിതരും കൂടുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പത്തുദിവസത്തിനിടെ 779 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. ഇതിൽ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
8 പേർക്ക് ഡെങ്കി
പത്തുദിവസത്തിനിടെ ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 29 പേരാണ് ചികിത്സതേടിയത്. ഇതിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ അഞ്ചുപേർ ചികിത്സതേടിയതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.
ജാഗ്രത വേണം
പകർച്ചവ്യാധികൾക്കൊപ്പം കൊവിഡും കൂടുന്നതിനാൽ ജനങ്ങൾ ആരോഗ്യ - പരിസര ശുചീകരണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുക. പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കുക.
- ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |