മണ്ണാർക്കാട്: തെരുവ് നായ്ക്കളിൽ നിന്നും മനുഷ്യ ജീവിതം സുരക്ഷിതമാക്കുന്നതിനാവശ്യമായ തരത്തിൽ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അപേക്ഷിക്കാൻ മണ്ണാർക്കാട് നഗരസഭാ കൗൺസിൽ ഐക്യകണ്‌ഠേന തീരുമാനിച്ചു. മണ്ണാർക്കാട് നഗരസഭാ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതായി പരാതി ഉയരുകയും അടുത്ത ദിവസങ്ങളിലായി ആളുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷഫീക് റഹ്മാൻ പ്രമേയം അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാർ ഉത്തരവു പ്രകാരം തെരുവ് നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യകരിക്കൽ മാത്രമാണ് നിലവിലെ ഏക പ്രതിരോധ സംവിധാനം. എന്നാൽ ഇതും തെരുവ് നായശല്യത്തിന് പരിഹാരമാകുന്നില്ലെന്നതാണ് വസ്തുത. ഭൂമിയിൽ ജീവിക്കാൻ മനുഷ്യനോളം തന്നെ ജീവിക്കാനുള്ള അവകാശം മൃഗങ്ങൾക്കുണ്ടെങ്കിലും മനുഷ്യനേക്കാളും പ്രധാന്യം മൃഗങ്ങൾക്കു നൽകുന്ന തരത്തിലുള്ള നിലവിലെ നിയമം മൂലം മനുഷ്യന്റെ നിലനിൽപ്പു തന്നെ അപകടത്തിലായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ കലാ- കായികകാര്യ സ്ഥിരംസമിതി ചെയർമാൻ ഹംസ കുറുവണ്ണ പിന്താങ്ങി. തെരുവ് നായ്ക്കൾമൂലം പേടികൂടാതെ ജനങ്ങൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ് മണ്ണാർക്കാട് നഗരത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരെയാണ് തെരുവുനായ കടിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹനയാത്രക്കാരുടെയും പേടിസ്വപ്നമായി തെരുവ് നായ്ക്കൾ മാറിയിരിക്കുകയാണ്.
നേരത്തെ തെരുവ് നായ ശല്യം വർദ്ധിച്ചതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നഗരസഭ ഇടപെട്ട് വന്ധ്യകരണ പദ്ധതി നടപ്പിലാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് മുടങ്ങി. സ്‌ക്വാഡ് ഇല്ലാത്തതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്. നിയമത്തിന്റെ തണലിൽ തെരുവുകൾ കൈയ്യടക്കി നായ്ക്കൾ വിഹരിക്കുമ്പോൾ അധികൃതരും നിസഹായരായി നിൽക്കേണ്ടി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |