കൊല്ലങ്കോട്: പച്ചക്കറിയുടെ വില താഴുന്നത് കർഷകർക്ക് തിരിച്ചടിയാവുന്നു. പച്ചക്കറി ഗ്രാമം എന്നറിയപ്പെടുന്ന ജില്ലയിലെ എലവഞ്ചേരി പനങ്ങാട്ടരിയിൽ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. എന്നാൽ വിളവെടുത്ത പച്ചക്കറിക്ക് വില ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
തെന്മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ഉപദ്രവവും കൃഷി നശിപ്പിക്കലിനേയും പൊരുതി കഠിനാധ്വാനത്തിലൂടെയാണ് പനങ്ങാട്ടരി പച്ചക്കറി ഗ്രാമമായി സർക്കാർ പ്രഖ്യാപനമുണ്ടായത്. വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെയാണ് ഈ പ്രദേശങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. വി.എഫ്.പി.സി.കെയുടെ കീഴിൽ എലവഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കർഷക കൂട്ടായ്മയിലാണ് പച്ചക്കറി ഉത്പ്പാദനം നടത്തുന്നത്. കഴിഞ്ഞവർഷം 5000 ടൺ പച്ചക്കറി വിൽപന നടത്തിയതിലൂടെ 13 കോടി രൂപ വിറ്റുവരവ് ലഭിച്ചിരുന്നതായി സ്വാശ്രയ സംഘം പ്രസിഡന്റ് കെ.മധുസൂദനൻ പറഞ്ഞു. ഇവിടെ ഏറ്റവും ഏറ്റവുമധികം ഉത്പ്പാദിപ്പിക്കുന്ന പാവൽ രണ്ടു വിധമാണ്. പ്രീതി എന്ന നാടൻപാവലും, മായ എന്ന ഹൈബ്രീഡ് പാവലും. പടവലം, പയർ, വെണ്ട, മത്തൻ, കുമ്പളം പീച്ചിങ്ങ, ചുരക്ക, പച്ചമുളക് എന്നിവയാണ് ഉത്പ്പാദിപ്പിക്കുന്ന മറ്റു പ്രധാന പച്ചക്കറികൾ.
തൃശൂർ മുതൽ തിരുവനന്തപുരം വരേയും മലപ്പുറം മുതൽ കണ്ണൂർ ജില്ലകളിലേക്കും ഇവിടെ നിന്ന് പച്ചക്കറി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രീതി പാവലിന് 40 രൂപയും മായ പാവലിന് 33 രൂപ, പയർ-45 രൂപ, കിലോയ്ക്ക് വില്പന നടത്തിയിരുന്നു. എന്നാൽ ഇത്തവണ തമിഴ്നാട്,കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി കൂടുതലായി വരുന്നതും ഇവിടെ പച്ചക്കറി ഉല്പാദന സീസണും മികച്ച വിളവും ലഭിച്ചതോടെ പാവലിന് 16 രൂപ, പടവലം 12 രൂപ , പയർ 35 രൂപയ്ക്കുക്കുമാണ് ഇപ്പോൾ കർഷകർക്ക് നൽകുന്നത്.
ഓണം വിപണിയെ ലക്ഷ്യമിട്ടാണ് കൃഷിരീതിയെങ്കിലും വിലനിലവാര തകർച്ച പച്ചക്കറി കൃഷിക്കാർക്ക് തിരിച്ചടിയാണ്. എലവഞ്ചേരി സ്വാശ്രയ സംഘത്തിന്റെ കീഴിൽ 180 ഓളം യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പച്ചക്കറി ഗ്രാമമെന്ന പനങ്ങാട്ടരിയക്ക് പുറമേ മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പല്ലശ്ശന, പട്ടഞ്ചേരി പഞ്ചായത്തുകളിലും പച്ചക്കറി കൃഷി വ്യാവസായികമായി ഉല്പാദിപ്പിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |