പാലക്കാട്: ജില്ലയിലെ നിർദ്ധനരായ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസവുമായി വാതിൽപ്പടി സേവനം. സർക്കാർ സേവനങ്ങളെല്ലാം അർഹരായവരുടെ വീട്ടുപടിക്കൽ സന്നദ്ധസേന വളന്റിയർമാർ, ആശാവർക്കർമാർ എന്നിവരുടെ സഹായത്തോടെ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. ജില്ലയിൽ 88 പഞ്ചായത്തുകളിലെയും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സേവനം ലഭ്യമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാപെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാമരുന്നുകൾ തുടങ്ങിയ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സേവനം ലഭ്യമാക്കാൻ ആശാവർക്കർമാരെ കൂടാതെ പഞ്ചായത്തുകളിലെ ഓരോ വാർഡിൽ നിന്നും രണ്ട് വളന്റിയർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് സേവനങ്ങളെ കുറിച്ചും അത് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട രീതികളെ കുറിച്ചും പരിശീലനം നൽകും. ജില്ലയിലെ പട്ടാമ്പി പഞ്ചായത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സന്നദ്ധസേന ഡയറക്ടറേറ്റ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗുണഭോക്താക്കൾ
60 വയസിന് മുകളിലുള്ളവർ
ഭിന്നശേഷിക്കാർ
കിടപ്പുരോഗികൾ
ചലന പരിമിതിയുള്ളവർ
നിലവിൽ പട്ടാമ്പി പഞ്ചായത്തിൽ നൂറോളം ഗുണഭോക്താക്കൾക്ക് അംഗത്വ കാർഡുകളുടെ വിതരണം പൂർത്തിയായി. ബാക്കിയുള്ള പഞ്ചായത്തുകളിൽ വളന്റിയർമാരുടെ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കാർഡുകൾ വിതരണം ചെയ്യും. തുടർന്ന് സേവനങ്ങൾ ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി ലഭ്യമാക്കും.
മൂസ പതിയിൽ, ജില്ലാ കോ-ഓർഡിനേറ്റർ, കേരള സാമൂഹ്യസുരക്ഷാ മിഷൻ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |