കൊല്ലങ്കോട്: നെന്മാറ വനം ഡിവിഷനിൽ എലിഫന്റ് സ്‌ക്വാഡ് രൂപീകരണത്തിന് സർക്കാർ ഉത്തരവിട്ട് മാസംഒന്നര കഴിഞ്ഞിട്ടും നടപടിയില്ല. മേഖലയിൽ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് താത്കാലികമായി എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കാൻ ഉത്തരവായത്. നെല്ലിയാമ്പതിയിലെ പഴയ റേഞ്ച് ഓഫീസിലാവും സ്‌ക്വാഡ് ആസ്ഥാനമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, അഞ്ച് വാച്ചർമാർ തുടങ്ങി 12 പേർ സ്ക്വാഡിന്റെ ഭാഗമാകുമെന്നും ഉത്തരവിലുണ്ടെങ്കിലും അതെല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലങ്കോട്, നെന്മാറ, എലവഞ്ചേരി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. ഇതോടെ എലിഫന്റ് സ്ക്വാഡ് എന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്. മേയ് അവസാനത്തോടെയാണ് താത്കാലിക എലിഫന്റ് സ്‌ക്വാഡ് രൂപീ കരിക്കുന്നതിനുള്ള ഉത്തരവ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ ഡിവിഷൻ ഡി.എഫ്.ഒയ്ക്ക് കൈമാറിയത്. നാളിതുവരെയായി തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
14 ആനകളെ കാടുകയറ്റി
കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മേഖലയിൽ 70 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് നടക്കുന്നുണ്ട്. രണ്ടര മാസത്തിനിടെ പ്രദേശത്ത് സ്ഥരമായി എത്തുന്ന 28 ആനകളിൽ പകുതിയോളം കാട്ടാനകളെ വെള്ളാരൻകടവ് കിളിമല കയറ്റി വിടാനും വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വന്യജീവി ആക്രമണം തടയാൻ ഇതുകൊണ്ട് കഴിയില്ലെന്നും അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആനകളെ വനാന്തരത്തിൽ എത്തിക്കാൻ പ്രഖ്യാപിച്ച സ്‌ക്വാഡ് ജില്ലയിലെ മറ്റു റേഞ്ചുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചെങ്കിലും നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ സോളാർ വൈദ്യുത വേലി കാര്യക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നടപടിയില്ലാത്ത സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്നും കർഷകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |