ചെർപ്പുളശ്ശേരി: പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷയിന്മേലുള്ള പരിശോധനയ്ക്കെത്തുന്ന ഗുണഭോക്താക്കളെ ഉദ്യോഗസ്ഥർ നിസാരകാര്യം പറഞ്ഞ് മടക്കി അയക്കുകയാണെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പരാതി. ലൈഫ് മിഷൻ കരട് ഗുണഭോക്തൃ പട്ടിക സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഭരണ, പ്രതിപക്ഷാംഗങ്ങൾ ആക്ഷേപം ഉന്നയിച്ചത്. ചെയർമാൻ പി.രാമചന്ദ്രനും വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കലും ഉൾപ്പടെയുള്ളവർ ഈ വിഷയത്തിൽ സെക്രട്ടറിയുടെയും ഉദ്യേഗസ്ഥരുടെയും നടപടിയെ വിമർശിച്ചു. തങ്ങൾ വരാൻ പറഞ്ഞതനുസരിച്ച് നഗരസഭയിലെത്തിയവർക്കുപോലും ഈ ദുരനുഭവമുണ്ടായെന്നും ചെയർമാനും വൈസ് ചെയർപേഴ്സണും പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് കെ.എം.ഇസ്ഹാഖും ശ്രീലജ വാഴക്കുന്നത്തും ഉദ്യോഗസ്ഥരുടെ ഈ നടപടിയെ തള്ളിപ്പറഞ്ഞു.
ഭരണസമിതി ഇക്കാര്യത്തിൽ സമയബന്ധിതമായ ഷെഡൂൾ തയ്യാറാക്കി ഉദ്യോഗസ്ഥന്മാരെ നിയമിച്ച് വ്യവസ്ഥയുണ്ടാക്കണമെന്ന് കെ.എം.ഇസ്ഹാഖ് പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.വിഷ്ണുവും യോഗത്തിൽ തുറന്നടിച്ചു. എന്നാൽ താൻ ആരെയും മടക്കി അയച്ചിട്ടില്ലെന്നായിരുന്നു ആരോപണങ്ങൾക്ക് സെക്രട്ടറി എച്ച്.സീനയുടെ വിശദീകരണം.
പാവപ്പെട്ടവരും കൂലിവേലക്കാരുമാണ് ഭവനപദ്ധതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ആ കാഴ്ചപ്പാടോടുകൂടി വേണം ആളുകളെ സമീപിക്കാൻ. ഉദ്യോഗസ്ഥർ കടുംപിടുത്തം ഒഴിവാക്കണമെന്നും ചെയർമാൻ യോഗത്തിൽ താക്കീത് നൽകി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് റിംഗ് കമ്പോസ്റ്റുകൾ വീട്ടിലെത്തിച്ചു നൽകുന്നതിൽ ഭരണസമിതി അലംഭാവം കാണിക്കുന്നുവെന്ന പ്രതിപക്ഷ കൗൺസിലർ ഷഹനാസ് ബാബുവിന്റെ ആരോണം കൗൺസിലിൽ ബഹളത്തിന് ഇടയാക്കി. മുൻ യു.ഡി.എഫ് ഭരണസമിതി മാലിന്യ സംസ്‌കരണത്തിൽ ഒന്നും ചെയ്തിട്ടില്ലെന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി.വിഷ്ണുവിന്റെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതേ ചൊല്ലി ഏറെ നേരം ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ആറ് അജൻഡകളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |