ശ്രീകൃഷ്ണപുരം: തിരുവാഴിയോട് കനാൽപ്പാലത്തിന് സമീപം മലപ്പുറം സ്വദേശികളായ മൂന്നുപേർ സഞ്ചരിച്ച കാർ തടഞ്ഞു നിറുത്തി കൈയ്യേറ്റം ചെയ്ത് വാഹനം തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിലായി. തൃശൂർ വരന്തരപ്പിള്ളി കരയാംപാടം പള്ളൻവീട്ടിൽ വിനോജ് എന്ന പള്ളൻ ബാബുവാണ് (46) പൊലീസിന്റെ പിടിയിലായത്. രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് ശ്രീകൃഷ്ണപുരം പൊലീസ് എസ്.എച്ച്.ഒ. കെ.എം. ബിനീഷ് പറഞ്ഞു. തൃശൂർ ഒമ്പതുങ്ങൽ വട്ടപ്പറമ്പ് ബിനീത് എന്ന കരിമണിയെ(32) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു.
2021 മാർച്ച് 21ന് രാവിലെ ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം തിരൂരങ്ങാടി കരിപ്പറമ്പ് മുഹമ്മദാലിയും സുഹൃത്തുക്കളായ കരിപ്പറമ്പത്ത് വീട്ടിൽ നിസാറും ചെമ്മലപ്പാറ വീട്ടിൽ യഹിയാസും സഞ്ചരിച്ച കാർ ആണ് തട്ടിയെടുത്തത്. ചെന്നൈയിൽ നിന്ന് തിരൂരങ്ങാടിയിലേക്ക് വരുമ്പോൾ ഇവരുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം തടഞ്ഞു നിറുത്തി തടസ്സപ്പെടുത്തുകയായിരുന്നു. മൂന്ന് മൊബൈൽഫോണുകളും 30,000 രൂപയും നഷ്ടപ്പെട്ടു എന്നതാണ് പരാതി. കാറിൽ മൂന്നു കോടി രൂപ കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തട്ടിയെടുത്തതെന്നാണ് സൂചന. തട്ടിയെടുത്ത കാർ മാർച്ച് 31ന് ഉൾഭാഗം കുത്തിപ്പൊളിച്ച നിലയിൽ തൃശൂർ മായന്നൂർ അക്കേഷ്യ എസ്റ്റേറ്റിൽ നിന്നും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |