പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണത്തിന് ഇന്നലെ തുടക്കമായി. ജില്ലയിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി. വീടുകളിലും സ്‌കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു. ജില്ലയിലെ മന്ത്രിമാരും എം.എൽ.എമാരും പതാക ഉർത്തി.
സ്വാതന്ത്റ്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുട്ടികുളങ്ങര ഗവ.ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും അത് ഉൾക്കൊണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടർ മൃൺമയി ജോഷി പറഞ്ഞു. ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുരോഗതിയിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഇത് തുടരാൻ നമുക്ക് കഴിയണം. സ്വാതന്ത്ര്യസമര സേനാനികൾ ഉൾക്കൊണ്ട ത്യാഗവും സന്നദ്ധതയും അടുത്ത തലമുറയിലേക്ക് കൈമാറാൻ കഴിയണം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ക്യാപ്ടൻ ലക്ഷ്മിയും ചേറ്റൂർ ശങ്കരൻ നായരും ഉൾപ്പെടെ
പാലക്കാടിന് ശ്രദ്ധേയമായ ഇടമുണ്ട്. അതെല്ലാം ഉൾക്കൊണ്ട് നല്ല പൗരൻ ആവാൻ നമുക്ക് കഴിയണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ചിൽഡ്രൻസ് ഹോമിലേക്ക് ത്രിവർണ പതാക കൈമാറിയാണ് ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം മധുര പലഹാര വിതരണം എന്നിവയും ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു. വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചിറ്റൂരിലെ എഴുത്താണി വീട്ടിൽ പതാക ഉയർത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി
മന്ത്രി കെ. കൃഷ്ണൻകുട്ടി തന്റെ ചിറ്റൂരിലെ എഴുത്താണി വീട്ടിൽ ദേശിയ പതാക ഉയർത്തി. ചരിത്രം മനസിലാക്കാനും സ്വാതന്ത്ര്യത്തിന്റെ വില അറിയാനുമുള്ള ഒരവസരമാണിത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 75 വർഷം പിന്നിടുമ്പോൾ അത് എത്രത്തോളം ഫലപ്രാപ്തിയിലെത്തി എന്നതും രാജ്യം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതും ഈ അവസരത്തിൽ പരിശോധിക്കേണ്ടതാണ്. നാം എത്രയോ ദൂരം ഇനിയും മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളെക്കാളും പലകാര്യത്തിലും നാം ഏറെ പുറകിലാണ്. ആയത് പരിഹരിക്കുന്നതിനു പകരം നിർഭാഗ്യവശാൽ അതിൽ നിന്നെല്ലാം മാറി ജാതിയുടേയും മതത്തിയും പേരിൽ വേർതിരിവുണ്ടാക്കുന്ന ദുഃഖകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ പതാക ഉയർത്തുമ്പോൾ മന്ത്രിയുടെ അയൽ വീട്ടുകാരും നാട്ടുകാരും ആഘോഷത്തിൽ പങ്കെടുത്തു
ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്‌ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാം. www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴി സെൽഫി അപ്ലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |