പാലക്കാട്: ഫലം പ്രഖ്യാപിച്ച് രണ്ടുമാസത്തോളമായിട്ടും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്തതിനാൽ പ്ലസ് വൺ പ്രവേശനം ബുദ്ധിമുട്ടിലാകുന്നതായി പരാതി. പ്ലസ് വൺ പ്രവേശന സമയത്ത് വിദ്യാർത്ഥി അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ സാധ്യത പരിശോധിക്കാനുള്ള ആധികാരിക രേഖയാണ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്. വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ച കാറ്റഗറി, ജാതി, വിദ്യാർത്ഥി ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ പ്രദേശം, പഠിച്ച സ്‌കൂൾ, ജനന തിയതി, ലഭിച്ച ഗ്രേഡ്, രജിസ്റ്റർ നമ്പർ തുടങ്ങി നിരവധി വിവരങ്ങളുടെ പരിശോധനയ്ക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആവശ്യമാണ്. പലപ്പോഴും അപേക്ഷാ സമയത്ത് തെറ്റായി നൽകുന്ന വിവരങ്ങൾ കാരണം പലർക്കും പ്രവേശനം നിഷേധിക്കപ്പെടാറുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഈഴവ, വിശ്വകർമ്മ, കുശവ, കുടുംബി ഉപവിഭാഗങ്ങൾക്ക് പ്രത്യേക ക്വാട്ട ഉണ്ടെന്നിരിക്കെ വിദ്യാർത്ഥി അപേക്ഷയിൽ നൽകിയ വിവരം ശരിയാണോ എന്ന് പരിശോധിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. തെറ്റായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നൽകാനാവില്ല.
പ്ലസ് വൺ പ്രവേശനത്തിനാവശ്യമായ ഏറ്റവും പ്രധാന രേഖയായ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് യഥാസമയത്ത് ലഭ്യമാക്കാത്ത നടപടി തികച്ചും നിരുത്തരവാദിത്തപരമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
നിലവിൽ പരിശോധിക്കുന്നത് ഇന്റർനെറ്റ് കോപ്പി
വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി മാർക്ക് നിലവിൽ പരിശോധിക്കുന്നത് ഇന്റർനെറ്റ് കോപ്പിയിലൂടെയാണ്. ഇതിൽ പലതിലും വിദ്യാർത്ഥിയുടെ ജാതി, തദ്ദേശ സ്വയംഭരണ പ്രദേശം തുടങ്ങിയവ അടയാളപ്പെടുത്താത്തത് പ്രവേശന സമയത്ത് വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും തലവേദനയായിരിക്കുകയാണ്.
റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ട അവസ്ഥ
ബോണസ് മാർക്ക് ലഭിക്കുന്ന തദ്ദേശ ഭരണ പ്രദേശം തെളിയിക്കാൻ പലർക്കും റേഷൻ കാർഡോ അല്ലെങ്കിൽ വില്ലേജ് ഓഫീസ് കയറി ഇറങ്ങി നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ട അവസ്ഥയാണ്. കേരളത്തിനു പുറത്ത് എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളും പ്ലസ് വൺ പ്രവേശനത്തിന് ഹാജരാവുന്നുണ്ട്. ഇവരുടെ കമ്മ്യൂണിറ്റിയും തദ്ദേശസ്വയം ഭരണ പ്രദേശവും തെളിയിക്കാൻ എസ്.എസ്.എൽ.സി തന്നെയാണ് ആശ്രയമെന്നിരിക്കെ ഇത് ലഭ്യമല്ലാത്തത് ഏറെ വിഷമമുണ്ടാക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് അടിയന്തരമായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. തങ്ങളുടേതല്ലാത്ത കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ വേണ്ട തിരുത്തലുകൾ നടത്താൻ അവസരം നൽകണം.
-അനിൽ എം ജോർജ്
എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |