അലനല്ലൂർ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ മലയാളി മിഡ്ഫീൽഡർ വി.പി. സുഹൈർ ഈസ്റ്റ് ബംഗാളിന്റെ കുപ്പായത്തിൽ പന്തുതട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് എടത്തനാട്ടുകരയെന്ന ഫുട്ബാൾ ഗ്രാമം. മൂന്നു വർഷത്തേക്കാണ് മുപ്പതുകാരൻ സുഹൈർ ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് കൊൽക്കത്തൻ വമ്പന്മാർ സുഹൈറിനെ സ്വന്തമാക്കിയത്.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പ്രധാന താരമായിരുന്ന സുഹൈർ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ മാത്രം നാലുഗോളുകൾ നേടിയ താരം രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി. ഐ.എസ്.എല്ലിന്റെ രണ്ടു സീസണിലും നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന്റെ ജേഴ്‌സിയണിഞ്ഞ താരം ആകെ 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകൾ നേടിയതിനൊപ്പം മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ദേശീയ ടീമിലേക്കും
ഐ.എസ്.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് സുഹൈറിന് ദേശീയ ടീമിലേക്കും വിളിയെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പുതിയ തട്ടകത്തിൽ തങ്ങളുടെ പ്രിയതാരത്തിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് എടത്തനാട്ടുകരക്കാർ. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
പുതിയ ടീമിനൊപ്പം ചേരാനായതിൽ ആവേശത്തിലാണ്. ക്ലബ് തന്നിൽ കാണിച്ച ആത്മവിശ്വാസം പൂർത്തീകരിക്കാൻ ശ്രമിക്കും. ഏറ്റവും മികച്ചത് തന്നെ നൽകും.
- സുഹൈർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |