ഒറ്റപ്പാലം: മണി ചെയിൻ മാതൃകയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പണം നഷ്ട്ടമായവർ ഇനിയുമുണ്ടെന്ന് സൂചന. ഇതു സംബന്ധിച്ച പരാതിയിൽ ഇന്നലെ രണ്ടു പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പനമണ്ണ ഓവിങ്കൽ മുഹമ്മദ് റിയാസ് (32), പനമണ്ണ ചക്കാലിക്കൽ മുഹമ്മദ് ഹംനാസ് (34) എന്നിവരെയാണ് പണം തട്ടിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് കങ്കാടി വീട്ടിൽ മുഹമ്മദ് ആരിഷ്, കണ്ണിയംപുറം ആലപറമ്പ് തെരുവ് കിഴക്കേതലവീട്ടിൽ സജിത്ത് കുമാർ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. കമ്പനിയുടെ ലാഭം നൽകാമെന്ന് പറഞ്ഞ് പത്തു ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. സ്വർണ്ണം വിറ്റും ബാങ്ക് ലോണെടുത്തുമാണ് മുഹമ്മദ് ആരിഷ് പണം നൽകിയത്. നാലു മാസം കൊണ്ട് ലാഭം വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. പണം നൽകിയതിന് ഗിഫ്റ്റുകൾ മാത്രമാണ് ലഭിച്ചതെന്നും നാലു മാസം കഴിഞ്ഞും നൽകിയ പണമോ ലാഭവിഹിതമോ കിട്ടിയില്ലെന്നും പരാതിക്കാർ പറഞ്ഞു.
വഞ്ചനാ കുറ്റത്തിനാണ് റിയാസിനും ഷംനാസിനും എതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് ഒറ്റപ്പാലം സി.ഐ എം. സുജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |